കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കാപ്പ ചുമത്തിയാണ് ആകാശിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഴക്കുന്ന് പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. ആകാശിന്റെ അറസ്റ്റിന് പിന്നിൽ സിപിഎമ്മിന്റെ സമർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആകാശിന്റെ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുമ്പോഴാണ് ഇത്തരത്തിലൊരു നടപടിയിലേയ്‌ക്ക് പോലീസ് കടന്നിരിക്കുന്നത്.
സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ വാഴ്‌ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹമാദ്ധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവും നടത്തുന്നു എന്നാരോപിച്ച് ആകാശിനെയും കൂട്ടരെയും പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ സിപിഎമ്മിന്റെ സജീവ പ്രചാരകരാണ് ഈ സംഘം.
സിപിഎമ്മിന് വലിയ ആഘാതം സൃഷ്ടിച്ച പല വെളിപ്പെടുത്തലും അടുത്തിടെ ആകാശും കൂട്ടരും സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയിരുന്നു. പ്രാദേശികമായി ആകാശിനെ പിന്തുണയ്‌ക്കുന്ന നിരവധി പേർ പാർട്ടിയിലുണ്ട്. ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയ വഴി എന്ത് പ്രകോപനം സൃഷ്ടിച്ചാലും പ്രതികരിക്കരുതെന്ന് പ്രവർത്തകർക്ക് സിപിഎം നിർദ്ദേശവും നൽകിയിരുന്നു. പാർട്ടിക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശിനെതിരെ കാപ്പ ചുമത്തിയേക്കും എന്ന വാർത്ത നേരത്തെ തന്നെ വന്നിരുന്നു.
















Comments