കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ മുൻ നേതാവ് ആകാശ് തില്ലങ്കേരിയെ റിമാൻഡ് ചെയ്തു. ഇയാളുടെ സഹായി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളികളണെന്നാണ് പോലീസ് റിപ്പോർട്ട്. ജില്ലാ കളക്ടർ റിപ്പോർട്ട് അംഗീകരിക്കുകയും ആറു മാസത്തേക്ക് ഇരുവരെയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ 4 വർത്തെ ഇരുവരുടെയും കേസുകൾ പരിശോധിച്ച ശേഷമാണ് നടപടി. ആകാശിനെതിരെ രണ്ട് കൊലപാതക കേസുകളുൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. ജിജോ തില്ലങ്കേരിക്ക് എതിരെ 23 കേസുകളാണുള്ളത്. സിപിഎമ്മിന് വലിയ ആഘാതമുണ്ടാക്കിയ വെളിപ്പെടുത്തലുകൾ ആകാശും കൂട്ടരും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയിരുന്നു. പാർട്ടി ആഹ്വാന പ്രകാരമാണ് ഷുഹൈബ് വധം എന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ചതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. ഇതോടെ പാർട്ടി ആകാശിനെതിരെ തിരിയുകയായിരുന്നു.
മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന സമിതി അംഗവുമായ പി ജയരാജനെ പുകഴ്‌ത്തുന്ന പിജെ ആർമ്മി പേജിന്റെ അഡ്മിനാണ് ആകാശ്. സിപിഎമ്മിന്റെ രാഷ്‌ട്രീയ സമ്മർദ്ദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്. ഇരുവർക്കും പ്രാദേശിക പാർട്ടി പ്രവർത്തകരുടെ പിന്തുണയുണ്ട്. ആകാശിനെതിരെ കാപ്പ ചുമത്തിയേക്കും എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
Comments