കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് വിഷയത്തിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോൾ വീട്ടമ്മയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എപി അബ്ദുള്ളക്കുട്ടി. ”പ്രിയങ്ക എന്ന വീട്ടമ്മയെ അറിയില്ല അവരുടെ മുമ്പിൽ കടപ്പാടോടെ” എന്ന് പറഞ്ഞുകൊണ്ടാണ് അബ്ദുള്ളക്കുട്ടി കുറിപ്പ് ആരംഭിക്കുന്നത്.
കേരളത്തിലെ സാംസ്ക്കാരിക നായകർ എന്ന് വിശേഷിപ്പിക്കുന്നവരെ മുതൽ മാദ്ധ്യമങ്ങൾക്കെതിരെ വരെ തുറന്നടിച്ചുകൊണ്ടാണ് കുറിപ്പ്. പോക്കറ്റടിക്കാരന്റെ പിന്നാലെ നാട്ടുകാർ ഓടുമ്പോൾ ആ നഗരം കൊള്ളയടിക്കുക എന്ന തന്ത്രം ഇനി ഈ ജനത്തോട് വേണ്ടെന്ന് വീട്ടമ്മ വിമർശിച്ചു. ഈ പുക ഞങ്ങൾ സഹിക്കാം, ഒരു കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തെ ഒരാഴ്ച കൂടി ഞങ്ങൾ സംരക്ഷിക്കാം, മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന് ഒരു വാക്ക് മതി. എന്നാണ് വീട്ടമ്മ കുറിച്ചത്.
മലപോലെ കൂടിയ മാലിന്യത്തെ ഇങ്ങനെ കത്തിച്ച് നാറ്റിക്കാനായിരുന്നങ്കിൽ 2018 ൽ നിന്നും നിങ്ങൾ ഒരിഞ്ച് പോലും ബുദ്ധിവികാസം പ്രാപിച്ചില്ല എന്ന് കരുതുമെന്ന് വീട്ടമ്മ വിമർശിച്ചു. ഇന്ത്യക്ക് ശ്വാസം മുട്ടുന്നു എന്ന് കവിത എഴുതിയ, രാജാവിനെ പുകഴ്‌ത്തി കവിതയെഴുതി പട്ടും വളയും വാങ്ങി ഓച്ഛാനിച്ചു നിന്ന സാംസ്ക്കാരിക നായകർ വാ തുറന്ന് രണ്ടക്ഷരം പറഞ്ഞില്ലെന്നും അവരാരും ഒരിഞ്ച് വളർന്നിട്ടില്ലെന്നും ആഞ്ഞടിച്ചു.
”പ്രിയങ്ക എന്ന വീട്ടമ്മയെ അറിയില്ല അവരുടെ മുമ്പിൽ കടപ്പാടോടെ…മാലിന്യ സംസ്കരണത്തിലെ കേരളാ ബദൽ കാരണം നാറിപ്പുകയുന്ന കൊച്ചിയിൽ നിന്നും ഒരു വീട്ടമ്മ ചോദിക്കുന്നു……. മലപോലെ കൂടിയ മാലിന്യത്തെ എങ്ങനെ സംസ്കരിക്കാനായിരുന്നു നിങ്ങളുടെ പദ്ധതി ? ആധുനികമായ എന്തെങ്കിലും സംവിധാനം ഒരുക്കിയിരുന്നുവോ? വേർതിരിക്കപ്പെട്ട മാലിന്യത്തെ ഒന്നിച്ച് കൂട്ടിയിട്ട് എന്ത് ശാസ്ത്രീയമാർഗ്ഗത്തിലൂടെ നിർമ്മാർജ്ജനം ചെയ്യാനായിരുന്നു ആലോചന.? ഇങ്ങനെ കത്തിച്ച് നാറ്റിക്കാനായിരുന്നങ്കിൽ സകല ഡാമിന്റേയും ഷട്ടറുകൾ ഒറ്റയടിക്ക് തുറന്ന് പ്രളയം സൃഷ്ടിച്ച 2018 ൽ നിന്നും നിങ്ങൾ ഒരിഞ്ച് പോലും ബുദ്ധിവികാസം പ്രാപിച്ചില്ല എന്ന് ഞാൻ കരുതും.”
”നാറിയും നീറിയും പുകഞ്ഞ് നിൽക്കുന്ന നാട്ടുകാരോട്, ആ ബ്രിൽ ക്രീം തേച്ച് വലിച്ച് ചീകി സൈദ്ധാന്തിക വിഡ്ഢിത്തം പേറുന്ന തലയുടെ ഉടമ പൊരി വെയിലത്ത് ആരോടോ പ്രതിരോധിക്കുന്ന യാത്രയിലെ അൽപ്പത്ത വിസർജ്ജനം തൽസമയം സംപ്രേക്ഷണം ചെയ്ത് കാണിക്കുന്ന ചാനലിന്റെ പ്രതിനിധി അഭിപ്രായം ചോദിക്കുന്നു. പോക്കറ്റടിക്കാരന്റെ പിന്നാലെ നാട്ടുകാർ ഓടുമ്പോൾ ആ നഗരം കൊള്ളയടിക്കുക എന്ന തന്ത്രം ഇനി ഈ ജനത്തോട് വേണ്ട….!! കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടർ ക്ഷാമം നേരിട്ട ഉത്തർപ്രദേശിനെ നോക്കി ഇന്ത്യക്ക് ശ്വാസം മുട്ടുന്നു എന്ന് കവിത എഴുതിയ ഏതെങ്കിലും സാംസ്ക്കാരിക നാറികൾ വാ തുറന്ന് രണ്ടക്ഷരം പറഞ്ഞോ? ആമസോൺ മഴക്കാട്ടിലെ മഞ്ഞത്തവളയ്‌ക്ക് ചൂട് കൊള്ളുന്നു എന്ന് വിലപിച്ച് മലയാളത്തിൽ എഴുതിയ പ്ലക്കാർഡുമായി ബ്രസീൽ എംബസിക്ക് മുന്നിൽ സാർവ്വദേശീയതയുടെ അണ്ടർവെയർ ഊരി കാണിച്ച ഏതേലും രാഷ്‌ട്രീയ പരാന്നഭോജികൾ ഒരക്ഷരം മിണ്ടിയോ? ഇല്ല..!! നിങ്ങൾക്ക് വേണ്ടി അവർ സംസാരിക്കില്ല…!! ‘രാജാവിനെ പുകഴ്‌ത്തി കവിതയെഴുതി പട്ടും വളയും വാങ്ങി ഓച്ഛാനിച്ചു നിന്ന പഴയ കവികളിൽ നിന്നും അവരാരും ഒരിഞ്ച് വളർന്നിട്ടില്ല..! ”
”നോർവേയിലും നെതർലാൻറിലും പോകാൻ ടിക്കറ്റ് എടുക്കും മുമ്പ് രാഷ്ടീയ പ്രഭു കുടുംബങ്ങൾ ഒന്ന് മദ്ധ്യപ്രദേശ് വരെ പോയി വരിക. ഇൻഡോർ എന്ന ഇന്ത്യയിലെ No 1 ക്ലീൻ സിറ്റി സന്ദർശിക്കുക, അവിടെ താമസിക്കുന്ന മലയാളി വീട്ടമ്മമാരോട് ചോദിക്കുക.
ഖരമാലിന്യത്തിൽ നിന്ന് റോഡ് പണിക്കാവശ്യമായ വസ്തുക്കളും അത് ഹോട്ട് പ്രസ്സ് ചെയ്ത് നിർമ്മാണാവശ്യത്തിനുള്ള കട്ടകളും അവിടെ നിർമ്മിക്കുന്നുണ്ട്. ജൈവ മാലിന്യത്തിൽ നിന്ന് വളവും കീടനാശിനിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്. പഴയ മാലിന്യക്കൂമ്പാരം ഇരുന്ന സ്ഥലം ഇന്ന് പാർക്കായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. രണ്ട് നേരം കുളിക്കുന്നു എന്ന മലയാളി അൽപ്പത്തം നൽകുന്ന ദുരഭിമാനം മാറ്റിവയ്‌ക്കുക. പഠിക്കാനും പ്രാവർത്തികമാക്കാനും അനുകരണീയമായ മാതൃകകൾ ഭോപ്പാലിലും ഇൻഡോറിലും ധാരാളമുണ്ട്. അതിനാദ്യം ” കേരളം” ഇന്ത്യയുടെ അയൽ രാജ്യമല്ല എന്ന ബോധം വേണം…!ഈ പുക ഞങ്ങൾ സഹിക്കാം… ഈ ദുർഗ്ഗന്ധത്തോട് പൊരുത്തപ്പെടാം
ഒരു കറുത്ത തുണി കണ്ടാൽ മുറിയുന്ന ദുരഭിമാനത്തെ ഒരു പോറലും ഏൽപ്പിക്കാതെ ഒരാഴ്ച കൂടി ഞങ്ങൾ സംരക്ഷിക്കാം……മാലിന്യ സംസ്ക്കരണത്തിന് ഇന്ത്യയിലെ മറ്റ് മാതൃകകൾ പിൻതുടരാം എന്ന് ഒരു വാക്ക് മതി….!! ചുമച്ച് വശംകെട്ട് ദുർഗന്ധം കൊണ്ട് അസ്വസ്ഥയായ ഒരു വീട്ടമ്മയുടെ ക്ഷമയുടെ അവസാന നിമിഷങ്ങളിലെ അക്ഷരങ്ങളാണിവ…!! എന്നാണ് പ്രിയങ്ക പിള്ള എന്ന വീട്ടമ്മയുടെ കുറിപ്പ്.
Comments