തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ തല്ലുകൊള്ളേണ്ടവരുണ്ടെന്ന് നിയമസഭയിൽ വിമർശിച്ച് ഇടത് എംഎൽഎ കെബി ഗണേഷ്‌കുമാർ. ആരോഗ്യ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കവേ, തന്റെ മണ്ഡലത്തിലെ ഒരു വിധവയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽകോളേജിൽ ശസ്ത്രക്രിയക്കിടെ നേരിട്ട ദുരനുഭവം വിവരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
മുള്ളൂർ നിരപ്പ് സ്വദേശി ഷീബ എന്ന നാല്പത്തിയെട്ടുകാരി വിധവ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു ശസ്ത്രക്രിയ ചെയ്തു. ഇതിന് പിന്നാലെ വിദഗ്ധചികിത്സയ്‌ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലയച്ചു. തുടർന്ന് ഡിസംബർ 17-ന് അവിടെ ഒരു ശസ്ത്രക്രിയകൂടി ചെയ്തെങ്കിലും അതിനുശേഷം തുന്നിയില്ല. ആ സഹോദരിയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കിയെന്ന് ഗണേഷ്‌കുമാർ തുറന്നടിച്ചു.
”സംഭവമറിഞ്ഞ താൻ ആരോഗ്യമന്ത്രിയുമായി സംസാരിക്കുകയും മന്ത്രി സൂപ്രണ്ടിനെ വിളിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം നിർദേശം നൽകിയെങ്കിലും ശസ്ത്രക്രിയനടത്തിയ ഡോക്ടർ അവരെ വീണ്ടും അഡ്മിറ്റുചെയ്യുകയോ ശസ്ത്രക്രിയനടത്തുകയോ ചെയ്തില്ല. ജനറൽ സർജറി വിഭാഗം മേധാവിയാണ് ഈ ഡോക്ടർ. പഴുപ്പ് പുറത്തേക്കൊഴുകുന്ന സ്ത്രീക്ക് വീണ്ടും ശസ്ത്രക്രിയക്കായി സൂപ്രണ്ട് പിന്നെയും ഇടപെട്ടെങ്കിലും അവർ ജീവനുംകൊണ്ടോടി. പിന്നാലെ തന്നെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ആ സ്ത്രീ വീട്ടിൽപ്പോയി കണ്ടിരുന്നു. എന്തുകൊടുത്തെന്ന് അന്വേഷണംവരുമ്പോൾ ഞാൻ വെളിപ്പെടുത്താമെന്നും, ഇങ്ങനെയുള്ളവരെ ആളുകൾ തല്ലിയാലും കുറ്റംപറയാനാവില്ലെന്നും-ഗണേഷ്‌കുമാർ പറഞ്ഞു. സ്ത്രീയുടെ അവസ്ഥ വിവരിക്കുന്ന വീഡിയോദൃശ്യം മൊബൈലിൽ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.”
അതേസമയം ശസ്ത്രക്രിയയ്‌ക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രികകണ്ടെത്തിയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവരുടെ മൂന്ന് ശസ്ത്രക്രിയയും സർക്കാർ ആശുപത്രിയിലായിരുന്നെന്നും, അതിനാൽ കത്രിക സർക്കാരിന്റേതുതന്നെയെന്നും ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി.
”ആ ഡോക്ടറെ കണ്ടെത്താൻ കേരള പോലീസിനെ ഏല്പിക്കണം. കണ്ടെത്തി ക്രിമിനൽകുറ്റം ചുമത്തണം. ആശുപത്രികളിലെ സെക്യൂരിറ്റിക്കാരാണ് മറ്റൊരുപ്രശ്നം. കണ്ണാശുപത്രിയിൽചെന്നാൽ എം.എൽ.എ.യാണെങ്കിലും അടിക്കും. ജനങ്ങളോടു മാന്യമായി പെരുമാറാൻ അവരെ പഠിപ്പിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില രാഷ്‌ട്രീയക്കാർ സ്വാധീനമുപയോഗിച്ച് രോഗികളെ ഡോക്ടർമാരെ കാണിക്കുന്നു. ഇക്കൂട്ടർ പണംവാങ്ങുന്നുണ്ടെന്നും ഗണേഷ്‌കുമാർ ആരോപിച്ചു. കൈക്കൂലിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭയിൽ ഗണേഷ്‌കുമാർ ഓർമിപ്പിക്കുകയും ചെയ്തു.”
നേരത്തെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗണേഷ്‌കുമാർ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. ജനങ്ങൾ എല്ലാം അറിയണമെന്നും അതിനായി ധവള പത്രം പുറത്തിറക്കണമെന്നും ഗണേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു.
മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനയില്ലെന്നും വികസന രേഖയിൽ ചർച്ചയുണ്ടായില്ലെന്നും ഗണേഷ് കുമാർ വിമർശിച്ചു. വികസന രേഖ എഴുതി എകെജി സെന്ററിൽ ഏൽപ്പിച്ചിരുന്നെന്നും പക്ഷേ കാര്യമായ ചർച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടുമെന്ന് ആഗ്രഹിച്ച് ഇരിക്കയല്ല താനെന്നും കസേര കിട്ടുമെന്ന് കരുതി ഒന്നും മിണ്ടാതിരിക്കാൻ സാധിക്കില്ലായെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഇടത് മുന്നണിയിലെ ഉൾപ്പോരാണ് ഗണേഷ്‌കുമാറിന്റെ പ്രതികരണത്തോടെ പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പല വിഷയങ്ങളും എൽഡിഎഫ് പാർലമെൻററി പാർട്ടി യോഗം കൂടുമ്പോൾ ചർച്ച ചെയ്യുമെന്നും അത് പുറത്തേക്ക് എങ്ങനെ വരുന്നെന്ന് പറയാൻ പറ്റില്ലെന്നുമായിരുന്നു വാർത്തയെ കുറിച്ചുളള ചോദ്യങ്ങൾക്ക് ഗണേഷ്‌കുമാർ നൽകിയ മറുപടി. ഘടകകക്ഷി നേതാവെന്ന നിലയിൽ എൽഡിഎഫ് യോഗത്തിൽ പറയേണ്ട കാര്യങ്ങൾ പറയുമെന്നും അതാണ് എംഎൽഎയുടെ ദൗത്യമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മുൻപ് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചും ഗണേഷ് കുമാർ രംഗത്തുവന്നിരുന്നു. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചെന്നായിരുന്നു പരാമർശം. നിയമസഭ പുസ്തക മേളയിൽ നടത്തിയ സെമിനാറിൽ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗണേഷിന്റെ ഇത്തരത്തിലുള്ള മറുപടി.
Comments