ചങ്ങനാശ്ശേരി: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയിൽ നിന്നും എൻഎസ്എസ് വിട്ടു നിൽക്കും. സംഘാടകസമിതിയിൽ ഉൾക്കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനിൽക്കുന്നത് എന്നാണ് എൻഎസ്എസിന്റെ നിലപാട്. മറ്റുള്ള സമരനായകന്മാർക്ക് നൽകുന്ന സ്ഥാനം പോലും മന്നത്ത് പത്മനാഭനും നായർ സർവ്വീസ് സൊസൈറ്റിക്കും നൽകുന്നില്ലെന്നും ബോധപൂർവ്വം അവഗണിക്കുന്ന സമീപനമാണ് ഇന്നോളം ഉണ്ടായിട്ടുള്ളതെന്നും നായർ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂർ സത്യാഗ്രഹത്തിനും തുടക്കമിട്ടത് ക്ഷേത്രത്തിന് സമീപമുള്ള പൊതുനിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. എന്നാൽ, മന്നത്ത് പത്മനാഭൻ നേതൃത്വം ഏറ്റെടുത്തതോടെ പ്രസ്തുത സത്യാഗ്രഹങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രപ്രവേശനത്തിനുള്ളതായി മാറി. എന്നാൽ, പിന്നീട് മന്നത്തിനൊപ്പമുണ്ടായിരുന്നവർക്ക് നൽകി വരുന്ന പരിഗണന പോലും അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്ക്കോ നൽകിയില്ല. ബോധപൂർവ്വം അവഗണിക്കുന്ന സമീപനമാണ് ഇന്നോളം സ്വീകരിച്ചുള്ളത്.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിയിൽ വൈസ് ചെയർമാന്മാരിൽ ഒരാളായി എൻഎസ്എസിനു വേണ്ടി ജനറൽ സെക്രട്ടറിയെ ഉൾപ്പെടുത്തിയതായി പത്രവാർത്ത കണ്ടു. സംഘാടക സമിതിയിൽ ഉൾക്കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരാനുള്ള സാഹചര്യമല്ല ഇപ്പോഴും നിലനിൽക്കുന്നത് എന്നതുകൊണ്ട് നായർ സർവ്വീസ് സൊസൈറ്റി അതിൽ നിന്നും ഒഴിഞ്ഞുമാറി നിന്നുകൊണ്ട് ശതാബ്ദിയാഘോഷത്തിൽ അഭിമാനം കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്- എന്ന് എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Comments