ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലുള്ള പിഎഫ്‌ഐ ഓഫീസിന് പൂട്ടിട്ട് എൻഐഎ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഓഫീസ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് സുള്ള്യയിലുള്ള ഓഫീസിൽ വെച്ചായിരുന്നുവെന്നും അന്വേഷണ ഏജൻസി കണ്ടെത്തി. ഇതിന് പിന്നാലെയാണ് എൻഐഎ നടപടി സ്വീകരിച്ചത്. ഗാന്ധിനഗറിലെ ആലെറ്റി റോഡിലെ താഹിറ കോംപ്ലക്‌സിന്റെ ഒന്നാം നിലയിലായിരുന്നു ഓഫീസ്.
ഓഫീസ് കണ്ടുകെട്ടിയതിന്റെ രേഖകൾ വസ്തുവിന്റെ ഉടമ, ജില്ലാ കമ്മീഷണർ, ദക്ഷിണ കന്നഡ ജില്ലയിലെ പോലീസ് സൂപ്രണ്ട് എന്നിവർക്ക് അയച്ചതായും എൻഐഎ വ്യക്തമാക്കി. വസ്തു പാട്ടത്തിനോ വാടകയ്‌ക്കോ നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. വസ്തുവകകൾ ഓഫീസിൽ നിന്ന് മാറ്റുന്നതിനോ നവീകരണ ജോലികൾ ചെയ്യുന്നതിനോ അനുവാദമില്ലെന്നും എൻഐഎ കൂട്ടിച്ചേർത്തു.
യുവമോർച്ച നേതാവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് ഈ ഓഫീസിൽ വെച്ചായിരുന്നു. ഗൂഢാലോചന നടത്തി മൂന്നാം ശ്രമത്തിലാണ് പ്രവീണിനെ അക്രമികൾ വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ബണ്ട്വാൾ ടൗണിന് സമീപമുള്ള മിത്തൂർ ഫ്രീഡം കമ്യൂണിറ്റി ഹാളും എൻഐഎ പിടിച്ചെടുത്തിരുന്നു. ബെംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതിയിൽ 20 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1,500 പേജുകളും 240 സാക്ഷികളുടെ മൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്. 2022 ജൂലൈ 26-നാണ് സുള്ള്യയ്‌ക്ക് സമീപമുള്ള ബെല്ലാരയിലാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്.
















Comments