പട്ന: ബീഹാറിലെ ക്രമസമാധാനനില തകരാറിലായതോടെ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മുഖ്യമന്ത്രി പ്രധാനമന്ത്രിസ്ഥാനം സ്വപ്നം കാണുകയാണെന്നും ക്രമസമാധാനം പുനസ്ഥാപിക്കാനായി പ്രവർത്തിക്കുന്നില്ലെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് സംസ്ഥാനത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ മുഖ്യമന്തിയുടെ വീഴ്ച്ച ചൂണ്ടികാട്ടി. സംഭവത്തിന്റെ ഇരയായത് നിരപരാധികളായിരുന്നു. നിതീഷ് കുമാറിന് ഭരണം നടത്താനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രിസ്ഥാനം സ്വപ്നം കാണുന്നതിനു പകരം സംസ്ഥാനത്ത് ഭരണം നടത്താനാണ് നിതീഷ് ശ്രമിക്കേണ്ടതെന്നും രവിശങ്കർ പ്രസാദ് വിമർശിച്ചു.
അക്രമത്തെ തുടർന്ന് ഹിന്ദു സംഘടനകളെയും കുറ്റപ്പെടുത്തുന്ന ഭരണക്ഷി നേതാക്കൾക്കെതിരെ പ്രതികരണവുമായി മുൻ ബീഹാർ ഉപമുഖ്യ മന്ത്രിയും എംപിയുമായ സുശീൽ കുമാർ മോദിയും രംഗത്തെത്തി. കഴിഞ്ഞ വർഷം കനത്ത സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം സംസ്ഥാനത്തെ ക്രമസാധാനനില തകരാറിലാകുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാൻ സർക്കാറിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലക്ഷകണക്കിന് ജനങ്ങൾ രാമനവമി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാം ബിജെപിക്കാരായിരുന്നില്ല. അവർ ഹിന്ദുസമൂഹത്തിൽ നിന്നുള്ളവരായിരുന്നു. ഇവർ വ്യത്യസ്ത പാർട്ടിയിൽ നിന്നുള്ളവരുമായിരിക്കാം. എന്നാൽ 17- വർഷമായി മുഖ്യമന്തി സ്ഥാനത്തിരുന്ന നിതീഷ് കുമാറിന് സംസ്ഥാനത്തെ സാഹചര്യം നിയന്ത്രിക്കാനാകാത്തത് മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയാണെന്നും സുശീൽ കുമാർ മോദി കുറ്റപ്പെടുത്തി.
Comments