പാലക്കാട്: മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്‌ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികളും നരഹത്യ കുറ്റത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിര്‍ത്തി.
മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് വന്നതറിഞ്ഞ് മുക്കാലിയിലെത്തി ആക്രമിച്ചത് ഹുസൈനാണ്. തന്റെ കടയിലെത്തി സാധാനം മോഷ്ടിച്ചതെന്ന് ആരോപിച്ച് ഇയാൾ മധുവിന്‌റ നെഞ്ചിൽ ചവിട്ടി. ഇതിനെ തുടർന്നാണ് മധു തലയിടിച്ച് വീഴുന്നത്. ഈ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചത്.. രണ്ടാം പ്രതി മരയ്‌ക്കാരാണ് മധുവിനെ അന്വേഷിച്ച് പോയ 12 അംഗ സംഘത്തിന് നേതൃത്വം നൽകിയത്. മധുവിനെ കാട്ടിൽ കണ്ടാൽ അറിയിക്കണമെന്ന് മരയ്‌ക്കാർ അറിയിച്ചിരുന്നു. മധുവിനെ കാട്ടിൽ കണ്ട 19-ാം സാക്ഷി കക്കി മൂപ്പൻ കാട്ടിലുണ്ടെന്ന് പറഞ്ഞു, പിന്നാലെ മറ്റ് പ്രതികളെയും കൂട്ടി കാട്ടിലേക്ക് പോകുന്നത്.
ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ, മർദ്ദനം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷംസുദ്ദീൻ മധുവിനെ പിടിച്ചുകൊണ്ടുവരുകയും വടികൊണ്ട് അടിയ്‌ക്കുകയും വാരിയെല്ല് പൊട്ടുന്നതിനും കാരണമായതിനുള്ള പരിക്കേൽപ്പിച്ചു എന്നതാണ് കുറ്റം. രാധാകൃഷ്ണൻ മുണ്ട് അഴിച്ച് കൈകൾ ബന്ധിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അബൂബക്കർ കാട്ടിൽ നിന്ന് കൊണ്ടുവരുന്ന സംഘത്തിലെ അംഗമായിരുന്നു. ഏഴാം പ്രതി സിദ്ദീഖും കാട്ടിൽ കയറി പിടിച്ചു കൊണ്ടുവരുന്ന വഴി മധുവിന്റെ പുറത്ത് ഇടിക്കുകയും കയ്യിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു.
എട്ടാം പ്രതി ഉബൈദ് ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു . ഒൻപതാം പ്രതി നജീബ് മധുവിനെ കാട്ടിൽ നിന്ന് പിടികൂടാൻ പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. മധുവിനെ ദേഹോപദ്രവം നടത്തുകയും ചെയ്തു ഇയാൾ. പത്താം പ്രതി ജൈജുമോനും 12 അംഗ സംഘത്തിലെ ആളാണ്. മധുവിനെ കാട്ടിൽ കയറി പിടിച്ച ശേഷം ഗുഹയിൽ നിന്നും അവിടെ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെയുളള സാധനങ്ങൾ പുറത്തേയ്‌ക്ക് എടുത്തുകൊണ്ട് വരികയും മധുവിന്റെ .ചുമലിൽ വെച്ച് നടത്തിക്കുകയും ചെയ്തു.നാല് കിലോമീറ്റർ ദൂരമാണ് മധുവിനെ ദേഹോപദ്രമേൽപ്പിച്ച് നടത്തിച്ചത്.
പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ് എന്നിവർ മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടാൻ സഹായിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് പതിനാലാം പ്രതി ഹരീഷാണ്. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിന്റെ കൈകൾ കെട്ടിയ സിബ്ബിൽ പിടിച്ച് നടത്തിച്ചത് പതിനഞ്ചാം പ്രതി ബിജു. മുക്കാലിയിലെത്തിച്ചപ്പോൾ മധുവിന്റെ കയ്യിൽ പിടിച്ച് ഇയാൾ മുതുകിൽ ഇടിച്ചു. മുക്കാലിയിൽ എത്തിച്ച മധുവിനെ കാൽമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു പതിനാറാം പ്രതി മുനീർ ചെയ്തത്.
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുക്കാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധു കാട്ടിൽ നിന്ന് പ്രതികൾ സംഘം ചേർന്ന് പിടികൂടി മുക്കാലിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രണത്തിലേറ്റ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019-ൽ വിടി രഘുനാഥിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക്ക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം മേനോനെ അഡീഷണൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
Comments