എറണാകുളം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി മഹാരാഷ്‌ട്രയിലെ രത്നഗിരിയിൽ പിടിയിലെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഭീകര വിരുദ്ധ സ്‌ക്വാഡും ദേശീയ ഏജൻസികളും മഹാരാഷ്‌ട്ര പോലീസും പ്രതിയെ പിടികൂടാൻ സഹായിച്ചു. പ്രതി ഷാറൂഖ് സെയ്ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കും. ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച് വരികയാണ്- ഡിജിപി പറഞ്ഞു.
രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടി ഷഹറൂഖ് എത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. വിശദമായ അന്വേഷണത്തിനായി കേരള പോലീസ് ഷാഹിൻബാഗ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഉത്തർപ്രദേശ്- ഡൽഹി അതിർത്തി മേഖലയായ നോയിഡയിയിലും യുപിയിലെ ഗാസിയാബാദിലും പോലീസ് സംഘം അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലെ നോട്ട് പാഡിൽ നിന്നാണ് നോയിഡ, പേര് ഷാരൂഖ് സൈഫി തുടങ്ങിയ സൂചനകൾ പോലീസിന് ലഭിച്ചത്. നോട്ട് പാഡിൽ ഷാരൂഖ് സൈഫി-കാർപ്പെന്റർ, ഫക്രുദീൻ കാർപ്പെന്റർ, ഹാരിം കാർപ്പെന്റർ എന്നീ പേരുകളുണ്ടായിരുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻഐഎ സംഘവും അന്വേഷണം നടത്തുന്നുണ്ട്.















