ഹാലാസ്യ മാഹാത്മ്യം ഭാഗം ഒന്ന്- ഇന്ദ്രന്റെ പാപമോചനം
പരബ്രഹ്മം നിരാകാരവും ഏകവുമാണ്. അതിൽ നിന്ന് സ്വന്തം ഇച്ഛപ്രകാരം സാകാരം പൂണ്ട ജഗദ് പിതാവും ജഗന്മാതാവും പല അവതാരങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അവതാരമൂർത്തികളുടെ രൂപത്തിൽ ഭക്തരക്ഷണാർത്ഥം പല ക്ഷേത്രങ്ങളിലും അവർ വിരാജിക്കുന്നു. അക്കൂട്ടത്തിൽ ഒന്നാണ് ഹാലാസ്യം അഥവാ മധുര. അവിടെ അദീഷ്ട വരദായകനായി അനുഗ്രഹിക്കുന്ന ജഗദ് പിതാവ് സുന്ദരേശൻ എന്നും ജഗന്മാതാവ് മീനാക്ഷി എന്നും അറിയപ്പെടുന്നു. ഗംഗയെ ഭൂമിയിലേക്ക് ആനയിക്കുവാൻ ഭഗീരഥ പ്രയത്‌നം ചെയ്ത ഭഗീരഥൻ എന്ന രാജാവ് സ്തുതിക്കുന്ന അഷ്ടോത്തര ശിവനാമങ്ങളിൽ “ഓം ഹാലാസ്യേശായ” എന്ന നാമം ഉണ്ട്. അതി പ്രാചീനകാലം മുതൽക്കുതന്നെ ഹാലാസ്യനാഥന്റെ അനുഗ്രഹം ഭക്തർക്ക് ലഭിച്ചിരുന്നു എന്നു ഇതിൽ നിന്നു വ്യക്തമാണല്ലൊ. ഭൂമിയിൽ ലിംഗങ്ങൾ ഇല്ലാതിരുന്നപ്പോൾ പരബ്രഹ്മസ്വരൂപനായ ഭഗവാൻ സ്വയം ഭൂവായി ആവിർഭവിച്ച ലിംഗമാണ് ഹാലാസ്യത്തിൽ ഉള്ളത്. ആ ലിംഗത്തിന് സുന്ദരേശ്വരലിംഗം എന്നു പ്രസിദ്ധി ഉണ്ടാകുവാൻ കാരണം ദേവേന്ദ്രനാണ്. ഹാലാസ്യമാഹാത്മ്യം ആരംഭിക്കുന്നത് ഇന്ദ്രന് ലബ്ധമായ അനുഗ്രഹത്തിൽ കൂടിയാണ് . ദേവാധിപതിയായ ഇന്ദ്രൻ ബലവാനും ബ്രഹ്മധ്യാനനിരതനും ആയ വൃത്രാസുരനെ വധിച്ചു അതോടുകൂടി ബ്രഹ്മഹത്യാപാപവും അദേഹത്തിനുണ്ടായി ഇന്ദ്രനെ ഭയന്നു കടലിൽ ചാടി പരബ്രഹ്മധ്യാനസ്ഥനായി ഇരുപ്പോഴാണ് അസുരനെ വധിച്ചത്. ബ്രഹ്മനിഷ്ടനായ ഒരാളെ വധിച്ചതുകൊണ്ട് ബ്രഹ്മഹത്യ ഘോരരൂപത്തോടുകൂടി ഛായാരൂപത്തിൽ ഇന്ദ്രനെ പിൻന്തുടർന്നു ആ പാപത്തിൽ നിന്നു മോചനം നേടാൻ ഗുരുവിന്റെ നിർദ്ദേശാനുസരണം ഇന്ദ്രൻ ദേവന്മാരോടൊപ്പം ഭൂമിയിലെത്തി. പുണ്യതീർത്ഥങ്ങൾ സന്ദർശിക്കുവാനും ശിവലിംഗങ്ങൾ പൂജിക്കുവാനുമാണ് ദേവരാജൻ വന്നത്.
നായാട്ടിനെന്ന ഭാവത്തിൽ വന്നതു കൊണ്ട് ആദ്യം കാട്ടുമൃഗങ്ങളെ വധിച്ചു. സർവ്വപാപങ്ങളേയും നശിപ്പിക്കുവാനുള്ള ദിവ്യഔഷധമാണ് ലിംഗാർച്ചന എന്നു ഗുരുവിൽ നിന്നു അറിയാൻ കഴിഞ്ഞതുകൊണ്ട് അനേകം ലിംഗങ്ങളെ ആരാധിച്ചു .അപ്പോഴും പാപം വിട്ടു മാറിയിരുന്നില്ല. സുന്ദരേശ സാന്നിദ്ധ്യമുള്ള കാട്ടിൽ പ്രവേശിച്ചപ്പോൾ ഇന്ദ്രന്റെ മനോഭാവം മാറി ജീവികളോട് കാരുണ്യമുണ്ടായി. അതിന് കാരണം അവിടുത്തെ ഭഗവദ് സാന്നിദ്ധ്യമാണ്. സുന്ദരേശ്വരക്ഷേത്രസീമയിൽ പ്രവേശിച്ചപ്പോൾ തന്നെ വൃത്രഹത്യാപാപത്തിന്റെ നിഴൽ ഇന്ദ്രനിൽ നിന്നു വേർപിരിഞ്ഞു നിന്നു. ആസ്ഥലത്തിന് വൃത്രഹത്യാസ്ഥിതം എന്ന നാമം ഇന്നും ഉണ്ട്. ഇന്ദ്രന്റെ പാപഭയവും മാറി .
വില്വവൃക്ഷങ്ങളും കടമ്പുവൃക്ഷങ്ങളും കൊണ്ട് നിറഞ്ഞ ആ വനമദ്ധ്യത്തിലായി ഉത്തമവും സ്വയം ഭൂവും ആയ ഒരു ലിംഗം ഇന്ദ്രനും ദേവന്മാരും ദർശിച്ചു. ആ ശിവലിംഗത്തിന് ഒരു വിമാനം നിർമ്മിക്കുവാൻ ദേവരാജൻ ദേവശില്പിയായ വിശ്വകർമ്മാവിനോട് ആവശ്യപ്പെട്ടു . ദേവന്മാർക്ക് വേണ്ടി വിശേഷമായി നിർമ്മിക്കപ്പെടുതാണ് വിമാനം . ശിവലിംഗം ദർശിച്ചപ്പോൾ തന്നെദേവേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു വൃതഹത്യാരൂപം നശിച്ചു . മാത്രമല്ല പാപവും നിശ്ശേഷം മാറി. ലിംഗത്തിന്റെ പരിസരം ഇന്ദ്രൻ സ്വയം വൃത്തിയാക്കി. അപ്പോഴേക്കും വിശ്വകർമ്മാവ് വിമാനവുമായി എത്തി . എട്ടുദിക്കിലും എട്ട് ആനകളോടുകൂടിയതും,രത്‌നങ്ങൾ,മുത്തുമാലകൾ, കനകകുംഭങ്ങൾ എന്നിവ പതിച്ചതും ആയ മനോഹരവിമാനം ഗുരുപറഞ്ഞശുഭമുഹൂർത്തതിൽ ഇന്ദ്രൻ പ്രതിഷ്ഠിച്ചു. മതിലുകൾ മണ്ഡപങ്ങൾ എന്നിവയും ദേവിക്കുവേണ്ടി ആലയവും ഇന്ദ്രൻ നിർമ്മിച്ചു.
പൂജാപുഷ്പങ്ങൾ കൊണ്ടു വരുവാനായി ദേവന്മാർ ദേവലോകത്തേക്ക് പോയി. ആസമയം ഇന്ദ്രൻ സ്വയം പൂക്കൾ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. ഭക്തന്റെ വിഷമം കണ്ട പ്പോൾ ഭഗവാൻ അവിടെയുള്ള തീർത്ഥത്തിൽ സ്വർണ്ണതാമര നിർമ്മിച്ചു. നിരവധി സ്വർണ്ണതാമരകൾ കണ്ടപ്പോൾ സന്തുഷ്ടനായ ഇന്ദ്രൻ ഹേമപത്മാകാരം എന്ന് തീർത്ഥത്തിന് നാമകരണം ചെയ്യുകയും ആ പൂക്കൾ പൂജയ്‌ക്കായി എടുക്കുകയും ചെയ്തു. അവയുമായി ലിംഗസമീപം എത്തിയപ്പോഴേക്കും ദേവന്മാർ പൂജാപുഷ്പങ്ങളുമായി എത്തി. എണ്ണമറ്റസ്വർണ്ണതാമരകൾകൊണ്ടും ദിവ്യപുഷ്പ്പങ്ങൾകൊണ്ടും ഇന്ദ്രൻ ദേവാർച്ചന നടത്തി. ധൂപങ്ങൾ ദീപങ്ങൾ നൈവേദ്യങ്ങൾ എന്നിവ സമർപ്പിച്ച് പ്രണമിച്ചു. എഴുന്നേറ്റ് നോക്കിയപ്പോൾ ശിവലിംഗം വളരെ സുന്ദരമായി ശോഭിക്കുന്നത് കണ്ടു ഉടനെ ആ ലിംഗത്തിൽവിരാജിക്കുന്ന മഹേശ്വരന് സുന്ദരേശൻ എന്ന നാമവും നൽകി .തുടർന്ന് ഈ നാമം അനർത്ഥമാക്കുന്ന രീതിയിൽ ദേവിയോടുകൂടിയ മഹാദേവന്റെ ദർശ്ശനസൗഭാഗ്യം ലഭിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം ജഗദ് പിതാക്കളെ സ്തുതിച്ചു. ഉമയോടുകൂടി ദർശിച്ചതു കൊണ്ട് സോമസുന്ദരലിംഗം എന്നും പ്രസിദ്ധി ഉണ്ടായി. ഇന്ദ്രന്റെ സ്തുതിയിൽ സംപ്രീതനായ ഭഗവാൻ അഭീഷ്ടവരം പ്രദാനം ചെയ്യാൻ സന്നദ്ധനായി. അനശ്വരമായ ശിവഭക്തിമാത്രമാണ് ഇന്ദ്രൻ ആവശ്യപ്പെട്ടതെങ്കിലും ഭഗവാൻ മറ്റൊരു വരം കൂടി നൽകി. നീ സന്തോഷത്തോടുകൂടി പ്രതിഷ്ഠിച്ച വിമാനം ഇന്ദ്രവിമാനം എന്ന പേരിൽ പ്രസിദ്ധമാകും . ഈ ഉത്തമക്ഷേത്രം പ്രളയകാലത്തും നശിക്കുകയില്ല. ഈ ലിംഗത്തെ ദർശിച്ചാൽ സർവ്വപാപങ്ങളുംനശിക്കും.
വൃതഹത്യാപാപം നശിപ്പിച്ച മൂലലിംഗത്തെ നിത്യവും ആരാധിക്കുവാൻ സാധിക്കണമെന്ന ആഗ്രഹം ഇന്ദ്രൻ അറിയിച്ചു. വസന്തഋതുവിൽ മേടമാസവും പൗർണ്ണമിതിഥിയും ചിത്തിര നക്ഷത്രവും ചേർന്ന ദിവസമാണ് ഇന്ദ്രൻ പൂജിച്ചത് . ആപൂജയിൽ ഭഗവാൻ സംതൃപ്തനാണ്. അതുകൊണ്ട് ഇങ്ങനെയുള്ള പുണ്യദിനങ്ങളിൽ പൂജയും ജപഹോമതർപ്പണാദികളും ലിംഗദർശനവും ദാനദർമ്മങ്ങളും ചെയ്താൽ മതിയെന്ന് ഭഗവാൻ അരുളി. സ്വർഗത്തിൽ പോയി സകലഭോഗങ്ങളും അനുഭവിക്കുവാൻ അനുഗ്രഹിച്ചതിനുശേഷം ഭഗവാൻ മൂലലിംഗത്തിൽ മറഞ്ഞു.
ഇന്ദ്രൻ വീണ്ടും സ്തോത്രങ്ങൾ ചോല്ലി സ്തുതിക്കുകയും പ്രദിക്ഷണം ചെയ്യുകയും നൂറ്റിയെട്ട് പ്രാവശ്യം പഞ്ചാക്ഷരം ജപിക്കുകയും ചെയ്തതിനു ശേഷം സസന്തോഷം സ്വർഗത്തിലേക്ക് പോയി. ഇന്നും മേൽപറഞ്ഞ പുണ്യദിനങ്ങളിൽ ഇന്ദ്രൻ പൂജക്കായി വരുന്നുണ്ടെന്നാണ് വിശ്വാസം .
ഇന്ദ്രന് ദർശനസൗഭാഗ്യം നൽകുകയും അദ്ദേഹം അഭിഷേക പൂജാദികളാൽ ആരാധിക്കുകയും ചെയ്ത സുന്ദരേശ്വരലിംഗം കലിയുഗഭക്തന്മാർക്കും അനുഗ്രഹം വർഷിക്കുന്നു.ദേവേന്ദ്രൻ ഗുരുവായ ബൃഹസ്പതിയെ ആരാധിക്കാത്തതും മറ്റൊരു ഗുരുവായ വിശ്വരൂപനെ നിഗ്രഹിച്ചതും ആണ് അദ്ദേഹം ചെയ്ത പാപങ്ങൾ . ഗുരുനിന്ദഉൾപ്പെടെയുള്ള എല്ലാ നിന്ദകളും പാപമാണെന്ന് അറിയാൻ ഈ ശിവലീല പ്രയോജന പ്പെടുന്നു. ചെയ്തത് തെറ്റാണെന്നറിഞ്ഞാൽ ഈശ്വരസ്മരണ ഉണ്ടാകണമെന്നും പാപകർമ്മത്തിന് പ്രായശ്ചിത്തം ചെയ്യണമെന്നും ഈ കഥ മനസിലാക്കിതരുന്നു . ഇന്ദ്രൻ ചെയ്തപാപങ്ങൾക്ക് അദ്ദേഹം ചെയ്ത പ്രായശ്ചിത്തമാണ് ലിംഗാരാധന നടത്തിയത്. സംഭവിക്കേണ്ടത് സംഭവിക്കും എന്ന വസ്തുതയും(ഭവിഷ്യതി ഭവത്യേവ) ഇവിടെ സ്മരണീയമാണ്. ഇന്ദ്രന്റെ പാപ കർമ്മങ്ങൾ സുന്ദരേശ്വരലിംഗദർശനത്തിനും ഹാലാസ്യക്ഷേത്രോൽസവത്തിനും ഭക്തർക്ക് ഭഗവദനുഗ്രഹത്തിനും അവസരം ഉണ്ടാക്കി.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക. ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
Comments