മലപ്പുറം: വിഷു കൈനീട്ടമായി കേരളത്തിന് വന്ദേഭാരത് ട്രെയിൻ മോദി സർക്കാർ അനുവദിച്ചതോടു കൂടി കേരളത്തിലെ ഇടത്-വലത് നേതാക്കൾ വിമർശനവുമായി രംഗത്തു വന്നിരുന്നു. കേരളത്തിന് ഒരു ട്രെയിൻ ലഭിക്കുന്നത് വലിയ സംഭവമല്ല, വന്ദേഭാരത് ആഘോഷമാക്കുന്നത് കപട രാഷ്‌ട്രീയമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വാദം. കേരളത്തിന്റെ ശബ്ദമായി 18 കോൺഗ്രസ് എംപിമാർ ശ്രമിച്ചുകൊണ്ടിരുന്നതു കൊണ്ടാണ് വന്ദേഭാരത് ലഭിച്ചത് എന്നായിരുന്നു സൈബർ കോൺഗ്രസുകാരുടെ അവകാശവാദം. ഇപ്പോഴിതാ, വന്ദേഭാരതിന് കേരളത്തിൽ സ്വീകരണമൊരുക്കിയതിനെ വിമർശിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസ്. യുപിഎ രാജ്യം ഭരിച്ചിരുന്ന കാലത്ത് റെയിൽവേയിൽ വലിയ വികസനമായിരുന്നു എന്നാണ് ലീഗ് നേതാവിന്റെ അവകാശവാദം.
യുപിഎ രാജ്യം ഭരിച്ചിരുന്ന സമയം ഓർത്ത് പോവുകയാണ്. റെയിൽവേയിൽ തന്നെ എന്ത് മാത്രം വികസനമായിരുന്നു. ഉദാഹരണത്തിന് അഹമ്മദ് സാഹിബ് റെയിൽവേ മന്ത്രിയായ 19 മാസക്കാലയളവ് മാത്രമെടുത്ത് നോക്കൂ. കേരളത്തിലേക്ക് മാത്രം പുതിയ 19 ട്രെയിൻ! ഇപ്പോ ഒരു ട്രെയിൻ വരുമ്പോഴുള്ള ആഘോഷം കാണുമ്പോൾ നമ്മൾ പ്രചരണ രംഗത്ത് എവിടെയായിരുന്നു നിന്നിരുന്നത് എന്ന് ഓർത്ത് പോവുകയാണ്. അവിടെയും തീരുന്നില്ല. മറ്റൊന്ന് തൊഴിലുറപ്പ് പദ്ധതിയാണ്. ഗ്രാമങ്ങളിലെ വീട്ടമ്മമാർക്ക് നേരിട്ട് പണമെത്തിച്ച പദ്ധതി. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യമനുഭവിച്ചപ്പോഴും ഇന്ത്യ തകരാതെ പിടിച്ചു നിന്നതിന്റെ പിന്നിൽ മൻമോഹൻസിംഗിന്റെ ഈ മാന്ത്രിക വിദ്യയായിരുന്നു. എന്നാൽ ഈ പദ്ധതി യുപിഎയുടേതായിരുന്നെന്ന് എത്ര പേർക്കറിയാം. വന്ന് വന്ന് ഗോവിന്ദൻ മാഷ് വരെ ഇത് സിപിഎമ്മിന്റെ പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കാലം വന്നില്ലേ!!
വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവുമടക്കം എത്രയെത്ര കാര്യങ്ങൾ! നെഹ്റുവിന്റെ ആദ്യ മന്ത്രിസഭ മുതൽ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നടത്തിയ എന്തെല്ലാം പരിശ്രമങ്ങൾ. അണക്കെട്ടുകൾ, പഞ്ചവൽസര പദ്ധതികൾ, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ. പക്ഷേ ഇന്ത്യയിലെ എത്ര ശതമാനം ജനങ്ങൾക്ക് ഇതൊക്കെ അറിയാം? 2014-ന് ശേഷമാണ് ഇന്ത്യയുണ്ടായതെന്ന് ചിലർ വിശ്വസിക്കുന്നു. ബ്രിട്ടീഷുകാർ ചവച്ചു തുപ്പിയ ഇന്ത്യയെ ഇന്നീ കാണുന്ന നിലയിൽ കെട്ടിപ്പടുത്തതെങ്ങിനെയെന്ന് പഠിപ്പിക്കാൻ കഴിയണം- എന്നാണ് പി.കെ ഫിറോസിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്.
















Comments