മലയാള സിനിമയിൽ നടനായും നിർമ്മാതാവുമായി തിളങ്ങുന്ന താരമാണ് മണിയൻ പിള്ള രാജു. ഇപ്പോഴിതാ സിനിമ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് പറയുകയാണ് അദ്ദേഹം. ഏറ്റവും നല്ല കൂട്ടുകാരി അത് മഞ്ജു വാര്യർ ആണെന്നാണ് മണിയൻ പിള്ള രാജു പറയുന്നത്.
”എന്റെ ഏറ്റവും നല്ല കൂട്ടുകാരി മഞ്ജു വാര്യരാണ്. കാരണം ചിലരെ നമ്മൾ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിന് മുമ്പ് മഞ്ജുവിൻറെ സിനിമകൾ കണ്ടിട്ടുണ്ട്. ആറാം തമ്പുരാനിൽ അഭിനയിക്കുന്ന സമയത്ത് ക്യാമറയുടെ പിന്നിൽ വന്ന് നോക്കുമായിരുന്നു. അതിന് കാരണം ആ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ കാണാനാണ്. അതി ഗംഭീര ആർട്ടിസ്റ്റാണ്. അങ്ങനെയാെരു ആരാധനയാണ് മഞ്ജുവിനോട്. ആ ആരാധന അവരുടെ ആ കഴിവിനെ ബഹുമാനിച്ച് കൊണ്ടുള്ളതാണ്. അത് കഴിഞ്ഞാണ് കണ്ണെഴുതി പൊട്ടും തൊട്ടിന് മഞ്ജുവിനെ ഞാൻ വിളിക്കുന്നത്. ആ സമയത്ത് അവർ രഹസ്യമായി വിവാഹം നടത്താനുള്ള പരിപാടിയായിരുന്നു. പക്ഷെ സ്ട്രോങ്ങായി പറഞ്ഞു രാജു ചേട്ടന്റെ ഈ പടം ചെയ്യാതെ അങ്ങനെ ഒരു പരിപാടിയില്ലെന്ന്. അങ്ങനെ മഞ്ജു വന്ന് എന്റെ ആ സിനിമ ചെയ്തു തന്നു. അത് കഴിഞ്ഞ് അടുത്ത ദിവസമാണ് അവർ വിവാഹം കഴിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് മഞ്ജു നാഷണൽ അവാർഡ് വാങ്ങി. അന്ന് തൊട്ടുള്ള ഫ്രണ്ട്ഷിപ്പാണ്.” അദ്ദേഹം പറഞ്ഞു.
” മഞ്ജു എറണാകുളത്ത് വന്നാൽ വിളിക്കും. ഞങ്ങൾ വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിക്കാൻ എവിടെയെങ്കിലും പോകാറുണ്ട്. മഞ്ജുവിന് ഞാൻ പ്രത്യേക കെയറിങ് കൊടുക്കാറുണ്ട്. അതിന് കാരണം മറ്റുള്ള നടിമാർ വരുന്നത് ടച്ച് അപ്പ്, ടച്ച് അപ്പ്, അത് ഇതൊന്നൊക്കെ പറഞ്ഞ് പത്ത് ഇരുപത് അസിസ്റ്റന്റിനെയും കൊണ്ടാണ്. എന്നാൽ മഞ്ജുവിന്റെ കൂടെ ആരും ഇല്ല. ഇനി ഏത് രാജ്യത്ത് ഷൂട്ടിംഗിന് വന്നാലും ഒരു അസിസ്റ്റന്റുമില്ല. ഒറ്റയ്‌ക്ക് നിന്ന് ജീവിച്ച് സ്ട്രോങായതാണ്. ഇടയ്‌ക്ക് ഏതെങ്കിലും പടത്തിൽ അഭിനയിക്കാൻ പോവുമ്പോൾ എന്നെ വിളിക്കും. ഇങ്ങനെയൊരു പടമുണ്ട് രാജു ചേട്ടാ പോവുകയാണ്, എല്ലാ അനുഗ്രഹവും വേണമെന്ന് പറയും. അത് കേൾക്കുമ്പോൾ മനസ് നിറഞ്ഞ് എന്റെ കണ്ണ് നിറയാറുണ്ട്. പാവാട സിനിമ ചെയ്തതിന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല, അങ്ങനെ അതിന് പകരമായി ഒരു ഓണത്തിന് ഓണക്കോടി എടുത്തു കൊടുത്തു. അത് കണ്ടപ്പോൾ മഞ്ജുവിന്റെ കണ്ണ് നിറഞ്ഞു, എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന് പറഞ്ഞു, എന്റെയും കണ്ണ് നിറഞ്ഞ് പോയി. ആറേഴ് വർഷമായി അവരെവിടെയുണ്ടെങ്കിലും ഓണക്കോടി കൊറിയർ അയച്ച് കൊടുക്കും” എന്നും മണിയൻ പിള്ള രാജു കൂട്ടിചേർത്തു.
















Comments