മലയാള സിനിമയിലെ അഭിനേതാക്കൾ എല്ലാം വലിയ തുകയാണ് പ്രതിഫലമായി ചോദിക്കുന്നതെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നിവൃത്തിക്കേട് കൊണ്ടാണ് ഇക്കാര്യം പൊതുവേദിയിൽ തുറന്നു പറയുന്നതെന്നും വായിൽ തോന്നിയ തരത്തിൽ പ്രതിഫലം ചോദിക്കുന്നവർ ഇനി വീട്ടിൽ ഇരിക്കേണ്ടി വരുമെന്നും സുരേഷ് കുമാർ താക്കീത് നൽകി. നാദിർഷ സംവിധാനം ചെയ്യുന്ന ‘സംഭവം നടന്ന രാത്രിയിൽ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നാദിർഷയുടെ എല്ലാ സിനിമകളും ഹിറ്റാണ്. അതുപോലെ തന്നെ ഈ ചിത്രം വലിയ ഹിറ്റാകട്ടെ. ഒരു കാര്യം നിർമ്മാതാവ് എന്ന നിലയിൽ പറയാനുണ്ട്. ഇന്ന് സിനിമയുട ചിലവ് വല്ലാതെ കൂടിക്കൊണ്ടിരിക്കുകയാണ്. വായിൽ തോന്നിയത് കോതയ്‌ക്ക് പാട്ട് എന്ന തരത്തിലാണ് താരങ്ങൾ എല്ലാം ഇന്ന് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാൻ പറ്റാവുന്ന രീതിയിൽ മലയാള സിനിമ വളർന്നിട്ടില്ല. അങ്ങനെ ചോദിക്കുന്നവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരിക’.
‘വായിൽ തോന്നിയ തരത്തിൽ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കി കൊണ്ടായിരിക്കും ഇനി സിനിമ എടുക്കാൻ പോകുന്നത്. ഇത്ര ബഡ്ജറ്റിൽ കൂടുതൽ ഇല്ലാത്തവരെ ഇനി ഒഴിവാക്കും. ഉടനെ തന്നെ അത് നടപ്പാക്കും. ഇതൊരു മുന്നറിയിപ്പായി പറയുന്നതാണ്. ചോദിക്കുന്നത് ന്യായമായിട്ടാവണം, അന്യായമായിട്ട് ചോദിക്കരുത്. നിർമ്മാതാവ് മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. അതെല്ലാവരും മനസ്സിലാക്കണം. ഒരു നടനെയും ഇവിടെ ആർക്കും ആവശ്യമില്ല. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. ഇനി പ്രതിഫലം കൂട്ടിചോദിക്കുന്ന നടന്മാരെല്ലാം ചുമ്മാ വീട്ടിലിരിക്കത്തെയുള്ളൂ’- എന്ന് സുരേഷ് കുമാർ പറഞ്ഞു.
















Comments