ഡെറാഡൂൺ: ഗർവാൾ ഹിമാലയത്തിന്റെ മുകൾ ഭാഗങ്ങളിലുള്ള മഴയെയും മഞ്ഞു വീഴ്ചയെയും തുടർന്ന് തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ നിർത്തിവെച്ചു. ഋഷികേശിലേക്കും ഹരിദ്വാറിലേക്കും കേദാർനാഥിലേക്കുമുള്ള യാത്രയ്‌ക്കുള്ള രജിസ്‌ട്രേഷൻ അനുമതിയാണ് ഏപ്രിൽ 30 വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. എന്നാൽ കേദാർനാഥ് ധാം ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
വരും ദിവസങ്ങളിലെ കാലാവസ്ഥാ സ്ഥിതിഗതികൾ അവലോകനം ചെയ്തതിനു ശേഷം തീർത്ഥാടകരുടെ താൽപ്പര്യവും കണക്കിലെടുത്തായിരിക്കും സർക്കാർ തീരുമാനമെടുക്കുക. ഗർവാൾ ഹിമാലയത്തിന്റെ മുകൾ ഭാഗങ്ങളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയും മഞ്ഞു വീഴ്ചയും മേഖലയിലെ താപനില ഗണ്യമായി കുറയുന്നതിന് കാരണമായി. ഫുട്പാത്തിൽ അടിഞ്ഞുകൂടുന്ന മഞ്ഞ് നീക്കം ചെയ്യുന്നതിൽ അധികൃതർ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ കാലാവസ്ഥ പ്രവചനം പരിശോധിക്കണമെന്നും ആവശ്യത്തിന് ചൂട് ലഭിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ഉത്തരാഖണ്ഡ് സർക്കാർ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം എല്ലാ യാത്രാ റൂട്ടുകളിലും മതിയായ മെഡിക്കൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റ് മൂന്ന് ധാമുകളായ ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി 16 ലക്ഷത്തിലധികം ഭക്തരാണ് ചാർധാം യാത്രയ്‌ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
















Comments