തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തിൽ തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാലാവകാശ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയ്‌ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപയ്‌ക്കാണ് പ്രസവിച്ചതിന് തൊട്ടുപിന്നാലെ കുഞ്ഞിനെ വിറ്റത്.
പൊഴിയൂർ സ്വദേശികളായ ദമ്പതികൾ നാല് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റത് മുൻധാരണകൾ പ്രകാരമാണെന്നതിന് തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത്. അഡ്മിറ്റായ സമയം കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ അഡ്രസാണ് യുവതി ആശുപത്രിയിൽ നൽകിയത്. വിൽപ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത്.
വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പോലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ വിറ്റ പൊഴിയൂർ സ്വദേശിനി നിലവിൽ ഒളിവിലാണ്.
Comments