കൊച്ചി: ജനവാസ മേഖലകളിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. അരിക്കൊമ്പൻ ചിന്നക്കനാൽ വനമേഖലയിൽ തിരികെ വരുന്നത് തടയണമെന്ന് കോടതി നിർദ്ദേശിച്ചു. സ്വാഭാവികമായ ആവാസ വ്യവസ്ഥ പുനർജീവിപ്പിക്കുകയും വനത്തിൽ പുൽമേടുകൾ പുന:സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അരിക്കൊമ്പൻ വിഷയം സ്വമേധയ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെയാണ് നിർദ്ദേശം.
മനുഷ്യ- വന്യമൃഗ സംഘർഷ മേഖലകൾ തിരിച്ചറിഞ്ഞ് ദീർഘകാല, ഹ്രസ്വകാല നടപടി വിദഗ്ധസമിതി കണ്ടെത്തണം. ആനത്താരകൾ വീണ്ടെടുക്കുക, രൂപീകരിച്ച ടാക്‌സ് ഫോഴ്‌സിൽനിന്നുള്ള നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുക, സ്വീകരിച്ച വിവരങ്ങൾ ടാക്‌സ് ഫോഴ്‌സിന് കൈമാറുക, ടാക്‌സ്‌ഫോഴ്‌സിന്റെ പ്രവർത്തനത്തിന് സമിതിയുടെ മേൽ നോട്ടമുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി മുതിർന്ന അഭിഭാഷകനും അരിക്കൊമ്പനെ മാറ്റുന്നതു സംബന്ധിച്ച സമിതിയുടെ കൺവീനറായിരുന്ന എസ്. രമേഷ് ബാബു ആണ് പുതിയ വിദഗ്ധ സമിതിയുടെ കൺവീനർ.
സമിതിയിലെ മറ്റ് അംഗങ്ങളെ തീരുമാനിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അഡ്വ. രമേഷ് ബാബു, അഡീഷനൽ അഡ്വക്കറ്റ് ജനറൽ അശോക് എം. ചെറിയാൻ എന്നിവരെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഹർജി പരിഗണിക്കുന്ന 17-ന് സമർപ്പിക്കണം. വനഭൂമിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതിനെ കോടതി വിമർശിച്ചു. ഇത്തരത്തിൽ മാലിന്യം കുമിഞ്ഞ് കൂടുന്നതാണ് മൃഗങ്ങൾ കാടിറങ്ങാൻ കാരണമെന്നും കോടതി വിലയിരുത്തി.
Comments