എറണാകുളം: ദി കേരളാ സ്റ്റോറി ചിത്രത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മുസ്ലീം ലീഗ് ഹർജി നൽകി. ചിത്രത്തിന്റെ ടീസറും ട്രെയിലറും സാമുദായിക സ്പർദ്ധ വളർത്തുന്നതാണെന്നും അതിനാൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ലീഗ് ഹർജിയിൽ ആവശ്യപ്പെട്ടു.
സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജികൾ സുപ്രീംകോടതിയും കേരള, മദ്രാസ് ഹൈക്കോടതികളും തള്ളിയ സാഹചര്യത്തിലാണ് ആവശ്യവുമായി ലീഗ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനിടയിലാണ് മുസ്ലീം ലീഗ് അവസാനമായി വീണ്ടും രംഗത്ത് എത്തുന്നത്.
സിനിമയുടെ റിലീസ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിനെതിരായ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. സെൻസർ ബോർഡിന്റെ നിർദ്ദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തീയേറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. സിനിമയിലെ ഐഎസ്ഐഎസ്, ഔറംഗസേബ്, ആലംഗീർ എന്നിവരെക്കുറച്ചുള്ള പരാമർശങ്ങൾക്ക് സെൻസർ ബോർഡ് തെളിവു വാങ്ങിയിരുന്നു. സിനിമയിൽ പരാമർശിച്ചിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സബ്ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Comments