തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ ന്യൂനമർദ്ദമായി മാറുമെന്നും പ്രവചനം. തിങ്കളാഴ്ച ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കേരളം , തമിഴ്നാട് സംസ്ഥാനങ്ങളിൽ മഴ വ്യാപകമാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് മഴ കൂടുതൽ ശക്തിപ്പെടുക. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യത. ഉയർന്ന തിരമാലയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മീൻപിടുത്ത തൊഴിലാളും പ്രത്യേക ജഗ്രത പുലർത്തണമെന്ന നിർദേശം ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇതേതുടർന്ന് വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് അടക്കമുള്ള ജാഗ്രത നിർദ്ദേശം കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Comments