“നിലാവിൽ ഒഴുകിനടന്ന മേഘങ്ങൾ പൊടുന്നനെ അപ്രത്യക്ഷമായി. മേഘമാർഗ്ഗത്തിൽ നിന്നൊരു തൂവൽ മെല്ലെ താഴേക്ക് ഒഴുകി വരുന്നുണ്ടായിരുന്നു. അത് ക്ഷീരപഥങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള നക്ഷത്രമുഖമുള്ള പക്ഷിയെപ്പോലെ തോന്നിപ്പിച്ചു. അതിന്റെ പേലവ മിഴികൾ തണുത്തുറഞ്ഞ തടാകം പോലെ തിളങ്ങിക്കൊണ്ടിരുന്നു. അതെന്നെ ചുംബിക്കുമെന്നു തന്നെ ഞാനുറപ്പിച്ചു. അങ്ങനെ തന്നെ സംഭവിച്ചു. ഞങ്ങൾ പറക്കുകയാണ്. യാത്രയ്‌ക്കിടയിൽ ഞാനൊരു കവിത ചൊല്ലി… ..
ഇപ്പോൾ വെള്ളിൽപ്പക്ഷികൾ എന്നോട് വീണ്ടും ആ പാട്ട് പാടാൻ ആവശ്യപ്പെടുന്നു. ഞാനീ പ്രപഞ്ച ഛന്ദസ്സിൽ നിമഗ്നമായ ജനിമൃതികളുടെ ഗീതം ഒന്നുറക്കെ പാടട്ടെ. പകലിരവുകളുടെ മഹാസമുദ്ര സന്നിധിയിൽ നിന്നുള്ള ആനനജലധാര അതത്രേ ശിരസ്സുയർത്തിപ്പിച്ചു നിൽക്കുന്നു. ശരത്കാല മേഘം പോലെ, ഹിരണ്മയരാഗം പോലെ, നഭസ്സിൽ തിരുവരങ്ങ് പോലെ – ഞാൻ ഗീതാഞ്ജലി പാടട്ടെ. ”
– വില്യം ബട്ലർ യേറ്റ്സ്,
yeats – Last Poemms
(സ്വന്തം പരിഭാഷ)
ദൈവത്തിന്റെ വിരലുകളെ ചുംബിച്ച രാത്രി പ്രശസ്ത ആംഗലേയ കവി യേറ്റ്സ് ഓർമ്മിച്ചെടുക്കുന്നത് ഇപ്രകാരമാണ്. ആത്മാവിൽ നിന്നൊഴുകുന്ന വാക്കുകളുടെ അഭിജാതസൗന്ദര്യം പ്രസരിപ്പിക്കുന്നു, യേറ്റ്സ്.
“കവിത വായിക്കാനെടുക്കുമ്പോൾ ഞാനെല്ലാം മറക്കും. അദൃശ്യനായൊരു തോണിക്കാരൻ അതിലൊറ്റയ്‌ക്ക് ഒഴുകിനടക്കുന്നുണ്ട്. തോണി ഋതുക്കളുടെ ഒരരങ്ങാണ്. ഞാനത് കണ്ടിട്ടുണ്ട്. പക്ഷേ തോണിക്കാരൻ ….. അത് , അത് ആരാണ് !”
ഒരിക്കൽ യേറ്റ്സ് തന്നെക്കുറിച്ചിങ്ങനെ എഴുതി.
രബീന്ദ്രനാഥ ടാഗോറിന്റെ അനന്തരവനും ചിത്രകാരനുമായിരുന്ന അബരീന്ദ്രനാഥിന്റെ സുഹൃത്ത് റോഥെൻസ്റ്റൈൻ വഴിയാണ് ടാഗോർ യേറ്റ്സിനെ പരിചയപ്പെടുന്നത്. ഊഷ്മളമായ ആ സായാഹ്നത്തെക്കുറിച്ച് ടാഗോർ ഇങ്ങനെ വരച്ചിട്ടിരിക്കുന്നു.
” ആരോഗ്യത്തിന്റെ താഴ്വര എന്നർത്ഥമുള്ള വെയ്ൽ ഓഫ് ഹെൽഫിലായിരുന്നു എന്നെ റോഥെൻസ്റ്റൈൻ പാർപ്പിച്ചിരുന്നത്. എന്റെ പാർപ്പിടം വസന്തനികുഞ്ജം പോലെ മനോഹരമായിരുന്നു. ജാലകം തുറന്നിട്ടാൽ അങ്ങകലെയുള്ള താമരപ്പൊയ്കകൾ വരെ കാണാമായിരുന്നു. മാലാഖമാരുടെ നൃത്തം – അതെപ്പോഴും നഭസ്സിലുണ്ടാകും. മേ ഡേൺ റിവ്യു വിൽ വന്ന എന്റെ “ഗീതാഞ്ജലി “തർജ്ജമകൾ ( ഞാൻ ചെയ്ത സാഹസങ്ങൾ എന്നു പറയട്ടെ) ഉറക്കെ ഞാനാലപിക്കും. മുറിയിൽ ആരുമില്ല എങ്കിൽ ശബ്ദത്തിനു മേൽ ഞാൻ പൂർണ്ണ സ്വാതന്ത്ര്യമെടുക്കും. അങ്ങനെ കവിത ചൊല്ലി നിൽക്കുമ്പോൾ റോഥെൻസ്റ്റൈൻ രണ്ടു സുഹൃത്തുക്കളുമായി വന്നു.
റൊഥെൻസ്റ്റൈന്റ കയ്യിൽ പർവതങ്ങളിൽ മയങ്ങുന്ന നിലാവ് എന്ന ചിത്രമുണ്ടായിരുന്നു. അയാൾ എനിക്കത് സമ്മാനിച്ചു. പിന്നീട് അത്യാവേശത്തോടെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി. അവരിലൊരാളെ ഞാൻ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. ചിതറിയ മുടിയിഴകൾക്കു താഴെ നേർത്ത കണ്ണട. അതിനുള്ളിൽ സ്വപ്നം കാണാൻ മാത്രം തുറന്നു വച്ചിരിക്കുന്ന രണ്ടു പളുങ്കു മിഴികൾ. അത് യേറ്റ് സായിരുന്നു. ഞാൻ യേറ്റ്സിനെ സ്വാഗതം ചെയ്തു. മറ്റു രണ്ടു പേർ ബ്രാഡ്ലിയും സ്റ്റോപ് ഫോഡ് ബ്രൂക്കുമായിരുന്നു.
യേറ്റ്സ് വികാരാവേശത്തോടെ എന്റെ ലഘു കവിതകളിൽ ചിലതു വായിച്ചു. യേറ്റ് സിന്റ സ്വപ്നസദൃശ്യമായ മിഴികളിൽ നിലാവും മേഘവും ഋതുക്കളും ഒഴുകിവരുന്നത് ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം തന്ത്രികളിൽ മഴത്തുള്ളികൾ വീഴുംപോലെയായിരുന്നു. ”
ഇത്തരത്തിൽ ടാഗോർ – യേറ്റ്സ് ജന്മാന്തര സൗഹൃദത്തിന്റെ അനവധി സുഗന്ധാനുഭവങ്ങൾ രണ്ടുപേരും വെവ്വേറെ പറഞ്ഞുവച്ചിട്ടുണ്ട്. ഒരു സമുദ്രം കണ്ട നു ഭവിക്കുന്നതു പോലെയാണ് ടാഗോർ യേറ്റ്സിനെ അടയാളപ്പെടുത്തുന്നത്.
“യേറ്റ്സിൽ രണ്ടു വസന്തങ്ങൾ സംഗമിക്കുന്നു. ഈ വസന്തങ്ങൾക്കിടയിലൂടെ അനന്തതയിലേയ്‌ക്കു നീളുന്ന ഒറ്റയടിപ്പാത. ഞാനതിലെ സഞ്ചാരിയാണ്. ”
ഒരിക്കൽ ടാഗോർ പറഞ്ഞു.
“ദൈവം തന്ന പാരിതോഷികമാണ്ടാഗോർ.പൂവുകൾ കൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങളിൽ ഞാൻ ഈ പേര് ഞാൻ കൊത്തി വയ്‌ക്കുന്നു.” എന്നാണ് യേറ്റ്സ് ടാഗോറിന്റെ വാക്കുകളെ പൂരിപ്പിച്ചത്. ലണ്ടനിലെ ട്രോക്കാഡെറോ റെസ്റ്ററൻറിൽ ടാഗോറിന് നൽകിയ സ്വീകരണ യോഗത്തിന്റെ ആമുഖമായി യേറ്റ്സ് പറഞ്ഞ ഈ വാക്ക് ശ്രദ്ധിക്കേണ്ടതാണ്.
“ഭൂമിയുടെ ഹൃദയകമലങ്ങളിൽനിന്ന് ഒഴുകിവരുന്ന തീക്ഷ്ണഗന്ധം തന്നെയാണ് നിദ്രയിൽവന്ന് എന്നെ അമർത്തിച്ചുംബിക്കാറുണ്ടായിരുന്നത്. ഇനിമൃതിയുടെ നടുവിലൂടെ ഞാനെന്ന പുഴ ഒഴുകിനടക്കും. എനിക്ക് ചുറ്റുമുള്ള നൃത്തങ്ങൾ – അത് മൃത്യുവിന്റെ ആനന്ദനൃത്തം തന്നെയായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. ഒരു സമുദ്രം കണ്ടിരിക്കുന്നതുപോലെ ഞാനത് ആസ്വദിച്ചിട്ടുണ്ട്. അനശ്വരതയുടെ ജാലകങ്ങൾ തുറന്നിടാൻ ഞാനതിയായി ആഗ്രഹിച്ചു. എന്റെ ധമനികളിലൂടെ തീനാളങ്ങൾ പാഞ്ഞുനടക്കണമെന്ന് ഞാനതിയായി കൊതിച്ചു. നിശബ്ദതയുടെ പെരുമ്പറ മുഴങ്ങുന്നത് ഞാൻ കേട്ടില്ല!”
മഹാകവി രബീന്ദ്രനാഥടാഗോർ
(സ്വന്തം സ്വതന്ത്രപരിഭാഷ)
മൗനത്തിൻനിന്ന് മഹാ മൗനത്തിലേയ്‌ക്കുള്ള തീർത്ഥാടനകാലക്കുറിച്ചുള്ള ടാഗോറിയൻചിന്ത അതിവിശാലമാണ്. ആത്മാവിലേയ്‌ക്കുള്ള യാത്രകൾക്ക് ഒരു പൂവിന്റെ ഭംഗിയാണദ്ദേഹം കൽപ്പിച്ചത്. അത് പുതിയകാലത്തു നിന്നുകൊണ്ട് ടാഗോറിനെക്കുറിച്ചെഴുതുമ്പോൾ ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു.
ഉദ്യാനപ്രകൃതിയിൽനിന്ന് ഒരു ചെടിയിലേയ്‌ക്കും അവിടെനിന്ന് പുഷ്പദളങ്ങളിലേയ്‌ക്കും അവിടെനിന്ന് സുഗന്ധകേസരങ്ങൾ നുകർന്ന് പരാഗണത്തിലേക്കുമുള്ള ഒരുൾവലിയൽ ടാഗോറിൽ സംഭവിച്ചു. അതാ മനുഷ്യനെ അന്തിമമായി ഓർമ്മകളുടെ ആലഭാരങ്ങളെല്ലാമു പേക്ഷിച്ച് വിസ്മൃതിയെപ്പുൽകാൻ പ്രേരിപ്പിച്ചിരുന്നിരിക്കണം.
ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ഗീതാഞ്ജലിയിലെ കവിതകൾ ആദ്യമായി പുറംലോകത്ത് ചർച്ച ചെയ്യപ്പെട്ടത്. ചടങ്ങിലെ മുഖ്യ പ്രാസംഗികനായിരുന്ന യേറ്റ്സ് അന്നേറെ ഊർജസ്വലനായി കാണപ്പെട്ടു. ഗീതാഞ്ജലിയുടെ ടൈപ്പ് ചെയ്ത പ്രതികൾ പ്രസംഗപീഠത്തിലും കൈകളിലുമായി യേറ്റ്സ് ഒതുക്കിപ്പിടിച്ചിരുന്നു. കവിതകൾ ചുംബിച്ചുകൊണ്ട് യേറ്റ്സ് പറഞ്ഞ വാക്കുകൾ റെസ്റ്റോറന്റിലെ സായാഹ്നത്തെ കൂടുതൽ അരുണാഭമാക്കി.
” കേൾക്കൂ. പ്രകൃത്യോപാസനയുടെ ആദിമന്ത്രം. ഈശ്വരനോടുള്ള അനശ്വര പ്രണയം കവിയെക്കൊണ്ട് പാട്ടുപാടിക്കുന്നു. നൃത്തമാടിക്കുന്നു. കവി പ്രണയോന്മാദിയാണ്. മേഘത്തളകളണിഞ്ഞാണ് കവി ആനന്ദനൃത്തം ചവിട്ടുന്നത്. അതു കണ്ടുനിൽക്കാൻ ഞാൻ എല്ലാവരേയും ഇവിടേയ്‌ക്ക് ക്ഷണിക്കുന്നു.”
സമുദ്രം അതിന്റെ തിരമാലകളെ അലങ്കരിക്കും പോലെയായിരുന്നു യേറ്റ്സിന്റ ആമുഖ പ്രസംഗം. ദൈവം സൃഷ്ടിച്ച ഏതോ ഗ്രഹത്തിൽ ഒരുമിച്ചുകൂടുംപോലെ സദസ്സ് നിലകൊണ്ടു. ചിലർ കവിതകൾക്കു വേണ്ടി വരിനിന്നു. ചിലർ കവിതകൾ നോട്ടുബുക്കുകളിൽ പകർത്തിയെടുത്തു. കാവ്യാസ്വാദകരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ ഇന്ത്യാ സൊസ്സെറ്റി ഗീതാഞ്ജലി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. യേറ്റ്സിന്റെ പ്രൗഢോജ്ജ്വലമായ അവതാരികയോടെ ഗീതാഞ്ജലിയുടെ എഴുന്നുറ്റി അമ്പത് പ്രതികൾ പ്രസിദ്ധീകരിക്കപ്പെട്ടു.
യേറ്റ്സിന്റെ അവതാരിക വസന്തത്തിനു നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു പർവതം പോലെയായിരുന്നു. പർവതമാനസങ്ങളിൽ നിന്ന് ഒഴുകിവരുന്ന എത്രയെത്ര മന്ദാകിനികൾ. മായയിൽനിന്ന് ഉണ്മയിലേയ്‌ക്ക് പ്രവേശിക്കുന്ന ഒരു നിമിഷം എന്നാണ് യേറ്റ്സ് ഗീതാഞ്ജലിയെക്കുറിച്ചതിൽ പറയുന്നത്.
” ഞാനാ ഗിരിതടങ്ങളിൽ നിന്ന് ഉത്ഭവംകൊള്ളുന്ന പ്രവാഹങ്ങൾ കണ്ടുനിൽക്കുകയായിരുന്നു. ചിലതിൽ നിറയെ പ്രണയദളങ്ങൾ. മറ്റു ചിലതിൽ ശ്യാമസുഭഗമായ മണക്കും കല്ലുകൾ. മറ്റു ചിലപ്പോൾ മേഘദളങ്ങളെയും കൊണ്ടാവും പുഴ വരിക.എന്റെ മോഹമദം അടങ്ങിയിട്ടില്ല. തെന്നൽ മെല്ലെ തലോടുമ്പോൾ ചില പൂവുകൾ മണ്ണിനെ ചുംബിക്കാറുണ്ടല്ലോ. അതുപോലെ ഞാനും ഈ കവിതകൾ ചുംബിക്കുന്നു. ”
യേറ്റ്സ് പ്രകൃതിയും അതിപ്രകൃതിയും വികൃതിയും കവിതകളിൽ കണ്ടു വിസ്മയിക്കുന്നു.
1913- ലാണ് ഗീതാഞ്ജലി നോബൽ സമ്മാനിതമാകുന്നത്.ആ വർഷം നവംബറിൽ ശാന്തിനികേതനിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ ടാഗോർ പറഞ്ഞു:
” എനിക്കറിയില്ല, ആരാണ് നിയതിയുടെ സങ്കല്പങ്ങളിൽ ചായം പുരട്ടുന്നതെന്ന്. എനിക്കറിയില്ല, ഇരുളിന്റെ നിശബ്ദതയിൽ നിന്ന് ആരാണ് എന്നെ പിന്തുടരുന്നതെന്ന്. ഒരു പൂവ് സ്വസുഗന്ധത്താൽ മണ്ണിനെ കോരിത്തരിപ്പിക്കുംപോലെ , ഇലച്ചാർത്തുകളിൽ നിന്നുണരുന്ന മന്ദഹാസം ഒരു തുഷാരത്തെ ഉമ്മവയ്‌ക്കും പോലെ, കടൽപ്പക്ഷിയുടെ ചിറകുകളിലൊന്നിൻ ശരത്കാലം പറ്റിച്ചേർന്നിരിക്കുന്നതു പോലെ, മഹോത്സവത്തിന്റെ ധവളപ്രഭയിൽ പ്രാർത്ഥനകൾ പവിത്രീകരിക്കും പോലെ …… എനിക്കറിയില്ല, ആരാണ് ഇതുകേട്ടു നിൽക്കുന്നതെന്ന്, ആരാണ് എന്നോട് പാട്ടുപാടാൻ ആവശ്യപ്പെടുന്നത് ?”
(സ്വന്തം പരിഭാഷകൾ)
ഇവിടെ നമുക്കോർമ്മിക്കാം. ബൻട്രാന്റ് റസ്സലിന്റെ The Basis of an |dea| charactor – ലെ നിരീക്ഷണത്തെ.
“കവിയുടെ ചോദ്യങ്ങളിലേയ്‌ക്ക് നോക്കൂ. അതിൽ മുഴക്കമുള്ള ഉത്തരങ്ങൾ വിടർന്നുനിൽക്കുന്നത് കാണാം. ”
1902 മുതൽ 1914 വരെയുള്ള കാലഘട്ടം ടാഗോറിനെ സംബന്ധിച്ചടത്തോളം ആത്മാവിലേയ്‌ക്കുള്ള വനസഞ്ചാരങ്ങളായിരുന്നു. പത്നി മൃളാളിനിയുടെ വിയോഗശേഷം കടുത്ത ഏകാന്തതയെ അദ്ദേഹം വരിച്ചു. 1901 ൽ സ്ഥാപിതമായ ശാന്തിനികേതനത്തിലേയ്‌ക്ക് താമസം മാറ്റി.
ഒരു കാര്യം ഉറപ്പിച്ചുപറയാം.
സർവ സമർപ്പണങ്ങളുടെ പുരുഷാകാരമാണ് ഗീതാഞ്ജലി. ഭാരതീയ ഉപനിഷദ് പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ കൃതി.
പിംഗളകേശിനിയായ മൃത്യു പടിവാതിൽക്കൽവന്ന് മുട്ടുന്നതിനെക്കുറിച്ച് ലോകത്ത് ടാഗോറല്ലാതെ മറ്റാരും കവിതയിൽ പറഞ്ഞു വച്ചിട്ടില്ല. ആരോഗ്യനികേതനത്തിന്റെ സാമീപ്യവും നമുക്കിൽ കാണാം.
ആത്മാനന്ദത്തിലേയ്‌ക്ക് ഒഴുകിപ്പരക്കുന്ന ത്രികാലസുഗന്ധം ലോകത്തിനു നൽകിയ ടാഗോറിനെ സ്മരിക്കാം.
– കാവാലം അനിൽ
Comments