പാലക്കാട്: യുവ ഡോക്ടർ അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തം. യുവമോർച്ച പാലക്കാട് ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് അഞ്ചുവിളക്കിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്. വീണ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ് പറഞ്ഞു.
കേരളം ഗുണ്ടകളുടെ സ്വന്തം ഇടമായി മാറിയിരിക്കുകയാണെന്നും ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പീഡനക്കേസ് പ്രതിയെ രക്ഷിക്കാൻ നാണം കെട്ട ഇടപെടൽ നടത്തുന്ന പോലീസിനെ വയനാട്ടിൽ കണ്ടെങ്കിൽ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസിനെക്കുറിച്ച് പറയുന്ന ആരോഗ്യ മന്ത്രിയെ കേരളം കണ്ടു. കേരളത്തിന് ഈ ആരോഗ്യമന്ത്രി നാണക്കേടാണ്. മന്ത്രി വീണാ ജോർജ് മുമ്പ് നടത്തിയ മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിചയം പോലും അവർക്ക് ഉപകാരപെടുന്നില്ല. എത്രയും പെട്ടെന്ന് വീണാ ജോർജിനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.
വന്ദന കൊലപാതകത്തിൽ ഹൈക്കോടതിയും രൂക്ഷ ഭാഷയിൽ പ്രതികരിച്ചു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നതെന്ന് കോടതി വിമർശിച്ചു. ഏറ്റവും മോശമായ പേടി സ്വപ്നമാണ് ഇന്ന് സംഭവിച്ചതെന്നും നിരന്തരം ഈ വിഷയം പരിഗണിക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി.
Comments