കൊല്ലം: കൊല്ലത്ത് അഗ്നിബാധയെ തുടർന്ന് കത്തി നശിച്ച മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണിന് എൻ. ഒ സി. ഇല്ലെന്ന് കണ്ടെത്തി. അഗ്നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡറിൽ നിന്നാണ് തീ വ്യാപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ഫയർ യൂണിറ്റുകൾ രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ജില്ലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും മരുന്ന് വിതരണം ചെയ്യുന്നത് ഇവിടെ നിന്നായിരുന്നു. മരുന്നുകളും വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളുമാണ് കത്തി നശിച്ചതിൽ ഏറെയും. ഇതിൽ ജീവൻരക്ഷാ മരുന്നുകളും ഉണ്ട്. ഇത്രയധികം മരുന്നുകൾ കത്തി നശിച്ചതോടെ ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ മരുന്ന് ക്ഷാമമുണ്ടാകുമോയെന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്.
വിവിധ വാക്‌സിനുകൾ ഉൾപ്പെടെ സംഭരണശാലയിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് കോടിയുടെ മരുന്നാണ് കത്തി നശിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. മരുന്നുകൾ എത്തിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ സാധിക്കുന്നതല്ല. അഗ്നി രക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത കെട്ടിടത്തിൽ ഗോഡൗൺ പ്രവർത്തിപ്പിച്ചതിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന് വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
നഗരത്തെ മുൾമുനയിൽ നിർത്തിയായിരുന്നു ഉളിയക്കോവിലിൽ മരുന്ന് സംഭരണ ശാലയിൽ തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് 75 കുടുംബങ്ങളെ ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു. 20 ഫയർ എൻജിനുകളായിരുന്നു രക്ഷാ പ്രവർത്തനത്തിനായി എത്തിയത്. മരുന്നുകൾ കത്തിയതോടെ പ്രദേശത്ത് അസഹ്യമായി ചൂടാണ് അനുഭവപ്പെട്ടത്. ഇതോടെ അഗ്നിരക്ഷാ സേനയ്‌ക്കും ആദ്യ ഘട്ടത്തിൽ കെട്ടിടത്തിന് അടുക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ നേരം വെള്ളമൊഴിച്ചതിന് ശേഷമാണ് കെട്ടിടത്തിന് അടുത്തേക്ക് എത്താൻ സാധിച്ചത്.
Comments