ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പൻ കമ്പം ടൗണിലെത്തി ഭീതി പരത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആനയെ തളയ്‌ക്കാൻ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്‌നാട് വനം വകുപ്പ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആനമലയിൽ നിന്നും മുതുമലയിൽ നിന്നും കുങ്കിയാനകൾ പുറപ്പെട്ടെന്നാണ ലഭിക്കുന്ന വിവരം.
കമ്പത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പ്രദേശത്ത് സ്ഥിതി കൂടുതൽ വഷളാകുന്നതിന് മുൻപ് തന്നെ അരിക്കൊമ്പനെ തിരികെ കാട്ടിലേക്ക് നീക്കുന്നതിനുള്ള ശ്രമമാണ് തമിഴ്‌നാട് വനം വകുപ്പ് നടത്തുന്നത്. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്.
കമ്പം ടൗണിൽ നിന്ന് വളരെ ചെറിയ ദൂരമാണ് കേരള അതിർത്തിയായ കുമളിയിലേക്കും ഇടുക്കിയിലേക്കുമുള്ളത്. നിലവിൽ ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പനുള്ളത്. കമ്പം ടൗണിൽ നിന്നും 88 കിലോമീറ്റർ ദൂരം മാത്രമാണ് ചിന്നക്കനാലിലേയ്‌ക്കുള്ളത്. കഴിഞ്ഞ ദിവസം വനമേഖലയിൽ ഉണ്ടായിരുന്ന അരിക്കൊമ്പനാണ് ഇന്ന് കാർഷിക മേഖലയും കടന്ന് കമ്പം ടൗണിലെത്തിയിരിക്കുന്നത്. രാത്രയിലുടനീളം സഞ്ചരിച്ച അരിക്കൊമ്പൻ ദേശീയ പാത മുറിച്ചു കടന്നാണ് കമ്പത്ത് എത്തിയിരിക്കുന്നത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചു കടന്നാൽ അരിക്കൊമ്പൻ ചിന്നക്കനാലിന് വളരെ അടുത്തെത്തും.
















Comments