തിരുവനന്തപുരം: എവിടെ കൊണ്ടുവിട്ടാലും അരികൊമ്പൻ തിരിച്ചു വരുമെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎ. അരിക്കൊമ്പന് ആളുകളെ ഭയമില്ലെന്നും അരിക്കൊമ്പനെ കുങ്കി ആനയാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം കമ്പം ജനവാസമേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഗണേഷിന്റെ പ്രതികരണം.
ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ കാണുന്ന ഒരാളാണ്. ആനയുടെ മനശാസ്ത്രം എനിക്ക് നന്നായി അറിയാം. ആനത്താരയിൽ ആളുകൾ താമസിക്കുന്നു എന്നൊക്കെ പറയുന്നത് പാവപ്പെട്ട കർഷകരെ ഉപദ്രവിക്കുന്ന പ്രസ്താവനയാണ്. അങ്ങനെയാണെങ്കിൽ കമ്പത്ത് താമസിക്കുന്ന ആളുകളൊക്കെ ആനത്താരയിൽ താമസിച്ചവരാണോ. ഇഷ്ട ഭക്ഷണത്തിന്റെ മണം പിടിച്ചാണ് ആനകൾ എത്തുന്നത്. ആനയ്‌ക്ക് മനുഷ്യന്റെയും അരിയുടെയും മണം അറിയാം. ആദ്യം തേയിലത്തോട്ടത്തിലിറങ്ങി, പിന്നെ അരി അന്വേഷിച്ചുവന്നു. ഇപ്പോൾ നാട്ടിലും ഇറങ്ങി.
അരിക്കൊമ്പന് നാട്ടിലെ ആളുകളെ ഭയമില്ല. തമിഴ്‌നാടിന് അതിനെ പിടികൂടുകയല്ലാതെ വേറെ മാർഗമില്ല. ഇതിനെ എവിടെക്കൊണ്ടെ വിട്ടാലും പുറത്തുവന്നുകൊണ്ടിരിക്കും. ഉത്സവത്തിന് കൊണ്ടുവരുന്ന ആനയ്‌ക്ക് ഒരു പഴം മേടിച്ച് കൊടുക്കാത്ത ആളുകളാണ് ഇതിനെതിരെ കേസ് കൊടുക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ഉന്നതതല യോഗത്തിൽ ഞാൻ പറഞ്ഞിരുന്നു നിങ്ങളുടെ അഞ്ച് ലക്ഷം രൂപയുടെ കോളർ തമിഴ്‌നാട് സർക്കാർ കൊണ്ടുപോകുമെന്ന്. സാഹചര്യം കണ്ടിട്ട് അത് സംഭവിക്കും എന്ന് ഉറപ്പാണ്. ആനയ്‌ക്ക് വഴി മനസ്സിലായി. എവിടെ കൊണ്ടു വിട്ടാലും ആന വീണ്ടും വരും. എത്രയും പെട്ടന്ന് മെരുക്കി കുങ്കി ആനയാക്കുകയേ വഴിയുള്ളൂ.
നമ്മൾ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുത്. തമിഴ്‌നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മിക്കവാറും ഇന്നു തന്നെ പിടിച്ചുകൊണ്ടുപോകും. ഇടത്തേക്കാലിലെ മന്ത് എടുത്ത് വലത്തേകാലിൽ വച്ച അവസ്ഥയാണ് ഇപ്പോൾ. കമ്പം ടൗണിലൊന്നും ആനയിറങ്ങി ചരിത്രമില്ല. കുമളി ടൗണിൽ ആനയിറങ്ങിയിട്ടുണ്ടോ? ആന കുമളിയിലും ഇറങ്ങിയേനെ. ഈ ആന ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. നല്ല ആരോഗ്യവാനുമാണ്. തമിഴ്‌നാട്ടിൽ കപട ആന പ്രേമികളില്ല. ഇവിടെ എല്ലാം പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്നതാണ്. അവരുടെ തീരുമാനം ഇതായിരുന്നില്ലെന്നുമായിരുന്നു അരിക്കൊമ്പൻ വിഷയത്തിൽ ഗണേഷ് കുമാർ പ്രതികരിച്ചത്.
Comments