കണ്ണൂർ: കണ്ണൂർ -ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിന് തീയിട്ടതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരാൾ വലിയ ക്യാനുമായി ട്രെയിലിനേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തുള്ള ബിപിസിഎൽ ഇന്ധന സംഭരണിയിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അട്ടിമറി സാദ്ധ്യതയുള്ളതായി റെയിൽവേ ഉദ്യോഗസ്ഥർ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ബോഗിയുടെ എല്ലാഭാഗത്തുനിന്നും ഒരുപോലെ തീ ആളിപ്പടരുകയായിരുന്നു. അതിനാൽ സ്വാഭാവിക തീപിടിത്തമാകാൻ സാദ്ധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ബോഗികൾ എഞ്ചിനിൽ നിന്നും വേർപെടുത്തിയിരുന്നതിനാൽ ഷോർട്ട് സർക്യൂട്ടിനും സാദ്ധ്യതയില്ല. അതിനാൽ ഇന്ധനം ഉപയോഗിച്ച് കത്തിച്ചതാകാമെന്നുള്ള സംശയം ഉദ്യോഗസ്ഥർ നേരത്തെ പങ്കുവെച്ചിരുന്നു. സംഭവ സ്ഥലത്ത് റെയിൽവേ പോലീസ് എത്തി പരിശോധന നടത്തുകയാണ്. ഫോറൻസിക് വിഭാഗവും ഉടൻ എത്തും.
പുലർച്ചെ 1.30നായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും കണ്ണൂരിലെത്തിയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗിയ്‌ക്ക് തീപിടിക്കുകയായിരുന്നു. യാത്രക്കാരെ ഇറക്കി ട്രെയിൻ പ്ലാറ്റ് ഫോമിൽ നിന്ന് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റിയിട്ടതിനു ശേഷമാണ് സംഭവം. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. ബോഗി പൂർണമായും കത്തി നശിച്ചു. തീ ആളിപ്പടർന്നത് കണ്ട് റെയിൽവേ ഉദ്യോഗസ്ഥർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ട്രെയിനിൽ നിന്നും മറ്റുള്ള ബോഗികൾ വേർപെടുത്തിയതിനാൽ ബാക്കിയുള്ള കംപാർട്ട്‌മെന്റിലേക്ക് തീപടർന്നില്ല. ഭാരത് പെട്രോളിയത്തിന്റെ ഇന്ധന സംഭരണി സ്റ്റേഷന് സമീപത്തായുണ്ട്. അതിലേക്ക് തീപിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽമൂന്ന് പേർ മരണപ്പെട്ട തീവെപ്പുണ്ടായത്. സംഭവത്തിൽ ഷാരുഖ് സെയ്ഫിയെന്നയാൾ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ട്രെയിനിലെ മറ്റൊരു കംപാർ്ട്ട്‌മെന്റ് പൂർണമായും കത്തി നശിച്ചിരിക്കുന്നത്.
Comments