തിരുവനന്തപുരം: മാറനല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥന്റെ പേരെഴുതിവെച്ച ശേഷം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂർ കരയോഗം പ്രസിഡന്റ് അജയകുമാറാണ് പോലീസുകാരന്റെ പേരെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അജയകുമാറിനെ കരയോഗം ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് അജയകുമാർ ആത്മഹത്യാകുറിപ്പെഴുതി വെച്ചിരിക്കുന്നത്. തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഇയാൾക്കെതിരെ കാരണമായി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. സംഭവത്തിന് പിന്നാലെ ഈ ഒരു വരിയിൽ ഒതുങ്ങുന്നതല്ല സന്ദീപ് ചെയ്തിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
മുൻപ് വസ്തുതർക്കവുമായി ബന്ധപ്പെട്ട് സന്ദീപും അച്ഛനും ചേർന്ന് അജയകുമാറിനെ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് അജയകുമാർ പോലീസിൽ പരാതി നൽകി. എന്നാൽ അജയകുമാർ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപ് മറ്റൊരു പരാതി നൽകുകയായിരുന്നു. സന്ദീപിന്റെ അമ്മയെ അജയകുമാർ മർദ്ദിച്ചു എന്നാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ വധ ശ്രമം, പീഡനം എന്നിങ്ങനെയുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് മാറനല്ലൂർ പോലീസ് കേസ് എടുത്തു. തുടർന്ന് അജയകുമാറിന്റെ ഭാര്യ ചിത്ര ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ പീഡനവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
പരാതിയിൽ നിന്നും വകുപ്പുകൾ ഒഴിവാക്കിയെങ്കിലും സന്ദീപ് അസഭ്യം പറഞ്ഞിരുന്നുവെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു. പീഡന കേസിലെ പ്രതിയെന്ന് അജയകുമാറിനെ സന്ദീപ് അധിഷേപിച്ചെന്നും ഇതേ തുടർന്ന് മാനസികമായി തളർന്നാണ് അജയ്കുമാർ ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ മാറനല്ലൂർ പോലീസ് സന്ദീപിനെതിരായ പരാതിയിൽ കേസ് എടുക്കാതെ വീട്ടിൽ നിരന്തരമായി കയറി ഉപദ്രവിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
Comments