എറണാകുളം : എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ യുവമോർച്ച സമരത്തെ അടിച്ചൊതുക്കി പോലീസ്. എറണാകുളം മഹാരാജാസ് കോളേജിലേക്ക് നടന്ന യുവമോർച്ച മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പോലീസ് ക്രൂര മർദ്ദനമഴിച്ചുവിട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിഷയത്തിലും, എസ്എഫ്ഐ നേതാവ് കെ വിദ്യ വ്യാജ എക്സ്പീരിയസ് സർട്ടിഫിക്കറ്റിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് ശ്രമിച്ചതിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേനക ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മഹാരാജാസ് കോളേജിന്റെ പ്രധാന കവാടത്തിനരികിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡ് ഭേദിക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജുലപീരങ്കി പ്രയോഗവും ലാത്തിച്ചാർജ്ജും നടത്തുകയായിരുന്നു. പ്രവർത്തകരെ പിന്തുടർന്ന് ലാത്തികൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനിടയിലും മർദ്ദനം തുടർന്നു.
യുവമോർച്ച ജില്ലാ പ്രസിഡൻ്റ് വൈശാഖ് രവീന്ദ്രൻ, ജനറൽ സെക്രട്ടറി ആർ ശ്യാമപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പോലീസ് ലാത്തിച്ചാർജ്ജിലും, ജലപീരങ്കി പ്രയോഗത്തിലും അരുൺ കേശവൻ, വൈശാഖ്, ശ്യാമപ്രസാദ്, അനുരൂപ്, ദീനൂപ് ചന്ദ്രൻ, അരുൺ കൂത്താട്ടുകുളം എന്നിവർക്ക് പരിക്കേറ്റു. സന്ദീപ് നന്ദനം, കണ്ണൻ, തുരുത്ത്, അഖിൽ പുതുവാശ്ശേരി, സിയോൻ, ലിൻ്റോ കൂത്താട്ടുകുളം എന്നിവർ പങ്കെടുത്തു.
Comments