എറണാകുളം: മഹാരാജാസ് കോളേജിൽ അദ്ധ്യാപന പരിചയമുണ്ടെന്ന് വ്യാജരേഖ ചമച്ച മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ ഇനിയും കണ്ടെത്താനാകാതെ പോലീസ്. വിദ്യയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇന്നലെ വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലും, ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി. വ്യാജരേഖയുടെ യഥാർത്ഥ പകർപ്പ് ഇനിയും കണ്ടെത്താനായിട്ടില്ല. കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പരിശോധന നടന്നത്.
വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഉൾപ്പടെ വീട്ടിൽ നിന്ന് കണ്ടെത്താനാകും എന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. അഗളി സിഐയുടെ നേതൃത്വത്തിളുള്ള സംഘമാണ് കാസർഗോഡ് എത്തിയത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും മൊഴിയെടുപ്പും അടക്കം പുരോഗമിക്കുകയാണ്. മഹാരാജാസ് കോളേജിൽ അഗളി ഡിവൈഎസ്പി നേരിട്ടെത്തിയാകും വിവരങ്ങൾ ശേഖരിക്കുക.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂർ പോലീസ് വിദ്യയുടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് വിദ്യയുടെ ബന്ധുവാണ് വീട് തുറന്നുകൊടുത്തത്. തൃക്കരിപ്പൂർ പോലീസ് സമീപത്തെ വീടുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കാലടിയിൽ സംസ്‌കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്ന തരത്തിലും ആരോപണങ്ങൾ ഉയരുന്നുണ്ട്.
വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ. അഗളി പോലീസ് ഇൻസ്‌പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അഗളി പോലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. വിദ്യയ്‌ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറിയിട്ടുണ്ട്.
















Comments