എറണാകുളം: മോൺസൺ മാവുങ്കൽ കേസിൽ നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുരാവസ്തു തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിന് പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസിൽ തനിക്ക് പങ്കില്ലെന്നും പ്രതിയാക്കിയത് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാവകാശം തന്നില്ലെങ്കിൽ കേസ് നിയമപരമായി നേരിടുമെന്നും നാളത്തെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിൽ ഹാജരാക്കിലെന്നും കെ സുധാകരൻ പറഞ്ഞു. താൻ പാർലമെന്റിലെ ധനകാര്യ സ്ഥിരം സമിതി അംഗമായിരുന്നില്ലെന്നും കേസിലെ പരാതിക്കാരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മോൻസനെ കാണുമ്പോൾ മൂന്ന് പേർ അവിടെയുണ്ടായിരുന്നതായും എന്നാൽ ആരാണെന്ന് അറിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തന്നെയും സതീശനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ അനൂപ് വി അഹമ്മദ്, സലീം എടത്തിൽ, എംടി ഷമീർ, ഷാനിമോൾ എന്നിവർ മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കുന്ന തെളിവുകൾ ലഭിച്ചതായാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ 2.62 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങി കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസങ്ങൾ പരിഹരിക്കാമെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി.
തുടർന്ന് 2018 നവംബർ 22-ന് കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വെച്ച് സുധാകരൻ ഡൽഹിയിലെ തടസങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം രൂപകൂടി നൽകിയതായി പരാതിയിൽ പറയുന്നു. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു.
Comments