എറണാകുളം: വ്യാജ രേഖ സമർപ്പിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ 2018 മുതലുള്ള ഫയലുകൾ ശേഖരിക്കും. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച വിഷയം പരിശോധിക്കുന്ന കാലടി ശ്രീശങ്കര സർവകലാശാലയിലെ സ്റ്റാൻഡിങ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇന്നലെ ചേർന്ന ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.
കെ വിദ്യ നിയമ വിരുദ്ധമായാണ് പിഎച്ച്ഡിയ്‌ക്ക് പ്രവേശനം നേടിയതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്വേഷണം നടക്കുന്നത്. ഒറ്റപ്പാലം എംഎൽഎയും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ കെ പ്രേംകുമാർ ചെയർമാനായ അഞ്ചംഗ സമിതിയ്‌ക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി 2018 മുതലുള്ള ഫയലുകൾ സമിതി പരിശോധിക്കും. കഴിഞ്ഞ ദിവസം സമിതി അംഗങ്ങൾ സർവകലാശാലയിൽ യോഗം ചേർന്നിരുന്നു. യോഗത്തിലെ തീരുമാനങ്ങൾ വൈസ് ചാൻസിലറെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ ഇപ്പോൾ മാദ്ധ്യമങ്ങളോട് പങ്കുവെക്കില്ലെന്നും അംഗങ്ങൾ അറിയിച്ചു.
പ്രവേശനത്തിനുള്ള സംവരണം ആട്ടിമറിച്ചാണ് കെ വിദ്യ പിഎച്ച്ഡിയ്‌ക്ക് പ്രവേശനം നേടിയതെന്ന് സമിതി നേരെത്തെ കണ്ടെത്തിയിരുന്നു. കൂടാതെ വിദ്യയുടെ ഗെയ്ഡ് സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉന്നയിച്ച് ഗെയ്ഡ് ആയിരുന്ന ബിച്ചു എക്‌സ് മലയിലും വിസിയ്‌ക്ക് കത്ത് അയച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് 13-ാം ദിവസവും വിദ്യയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. കേസിൽ എസ്എഫഐയുമായി പോലീസ് ഒത്തുകളിക്കുകയാണെന്നാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആരോപണം.
















Comments