തിരുവനന്തപുരം: കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച് കായംകുളം എംഎസ്എം കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന എസ്എഫ്‌ഐ മുൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖിൽ തോമസിനെതിരെ നടപടിയുമായി കേരള സർവകലാശാല. നിഖിൽ തോമസിന്റെ എം.കോം പ്രവേശനം റദ്ദാക്കാൻ കേരള വിസി ഡോ. മോഹൻ കുന്നുമ്മൽ ഉത്തരവിട്ടു.
കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ല നിഖിൽ തോമസ് എന്നും ഇയാളുടെ ഡിഗ്രി വ്യാജമാണെന്നും കലിംഗ സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ വിശ്വാസ്യതയ്‌ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരെ നടപടി കൈക്കൊള്ളണമെന്നും കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവേശനം സംബന്ധിച്ച് എംഎസ്എം കോളേജ് അധികൃതരുടെ വിശദീകരണം ഇന്ന് തന്നെ ലഭിക്കണമെന്ന് കേരള സർവകലാശാല ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ചശേഷം കോളേജിനെതിരെ നടപടി കൈക്കൊള്ളും. നിഖിലിന്റെ ബി.കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കുവാനും വിസി ഉത്തരവിട്ടിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡിഗ്രികൾ വച്ച് കേരളയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ ഡിഗ്രികൾ പരിശോധിക്കുന്നത് സംബന്ധിച്ച് സിൻഡിക്കേറ്റ് തീരുമാനം കൈക്കൊള്ളുമെന്നും വിസി അറിയിച്ചു.
Comments