പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പോലീസിനോട് കുറ്റങ്ങൾ നിഷേധിച്ച് ഉരുണ്ടുകളിച്ച് എസ്.എഫ്.ഐ നേതാവ് കെ.വിദ്യ. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലൈന്നും ജോലികൾ ലഭിച്ചത് കഴിവുകൊണ്ടും തൊഴിൽ പരിചയത്തിലുമാണെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. തന്നെ രാഷ്‌ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസിൽ മനപൂർവ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി നൽകി. താൻ വ്യാജ സർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ല ഇതിന് പിന്നിൽ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനകളെന്നുമാണ് വിദ്യയുടെ മൊഴി. കുടുംബം ഒറ്റപ്പെട്ടെന്നും നീതി വേണമെന്നും പൊലീസിനോട് വിദ്യ പറയുന്നു.
അതേസമയം പോലീസിന് മുന്നിൽ ഇനി വലിയ വെല്ലുവിളായാണുള്ളത്. വ്യാജ രേഖ ചമച്ച രേഖകളും സീലും അടക്കമുള്ളവ കണ്ടെത്തേണ്ടതുണ്ട്. സിപിഎം ഒത്താശയോടെ ഒളിവിലായിരുന്ന പ്രതി ഇതിനിടെ തെളിവുകൾ നശിപ്പിച്ചിരിക്കാമെന്നും സംശയമുണ്ട്. അറസ്റ്റ് നാടകം ഗതികെട്ടതുകൊണ്ടാണെന്ന ആരോപണം ഇതിനിടെ ശക്തമായി. അഗളി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച വിദ്യയെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്തെ സിപിഎം കേന്ദ്രത്തിൽ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പോലീസ് പിടികൂടിയത്. വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത വ്യാജരേഖ കേസിലും മുൻകൂർ ജാമ്യം തേടി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്. കരിന്തളം ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ അദ്ധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.
















Comments