പാലക്കാട്: വ്യാജരേഖ നിർമ്മിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയെ പതിനാല് ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. ജൂലൈ ആറ് വരെയാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കൂടാതെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിടും. അഗളി പോലീസാണ് വിദ്യയെ റിമാൻഡിൽ എടുത്തത്. രണ്ടു ദിവസത്തിനുള്ളിൽ വിദ്യയുടെ തെളിവെടുപ്പ് നടക്കും.
അട്ടപ്പാടി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാകും തെളിവെടുപ്പ് നടക്കുക. വ്യാജരേഖയുടെ ഉറവിടം പോലീസിന് കണ്ടെത്തേണ്ടതുണ്ട്. വരും ദിവസങ്ങളിൽ തന്നെ തെളിവെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. അതേസമയം ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.
കെട്ടിച്ചമച്ച കേസ് എന്നായിരുന്നു പിടിയിലായ ശേഷം വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. രാഷ്‌ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുണ്ടായ കേസാണിതെന്നുമാണ് വിദ്യയുടെ വാദം. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമിച്ചത് ജോലി കരസ്ഥമാക്കണം എന്ന ഉദ്ദേശ്യത്തിലാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് സീലും സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലിന്റെ സീലും പോലീസ് പരിശോധിച്ചു.
കഴിഞ്ഞ രണ്ടാഴ്ചക്കാലം കോഴിക്കോട് വടകര സ്വദേശിയുടെ വീട്ടിലാണ് വിദ്യ ഒളിവിൽ താമസിച്ചിരുന്നത്. വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ നിന്നാണ് വിദ്യയെ പോലീസ് പിടികൂടിയത്.
















Comments