ചെന്നൈ: അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് കളക്കാട് കടുവാസങ്കതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ. അരിക്കൊമ്പൻ ആവശനാണെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സെമ്പകപ്രിയ പറഞ്ഞു. ജൂൺ പത്തിന് എടുത്ത ചിത്രമാണ് വലിയ രീതിയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ ആനയെ ക്ഷീണിതനായി തോന്നുന്നത് നൂറ് മീറ്റർ അകലെനിന്ന് ചിത്രം പകർത്തിയത് കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
അരിക്കൊമ്പൻ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു. നിലവിൽ ആന അപ്പർ കോതയാർ മേഖലയിലാണ് തുടരുന്നത്. അവശനെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോൾ ആന ധാരാളം പുല്ല് കിട്ടുന്ന സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും സെമ്പകപ്രിയ പറഞ്ഞു. അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്ത് വിടണമെന്ന ആവശ്യം സർക്കാരാണ് പരിഗണിക്കേണ്ടതെന്നും സെമ്പകപ്രിയ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തമിഴ്‌നാട് വനംവകുപ്പ് പുറത്തു വിട്ട ചിത്രങ്ങൾ രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്. ഇതിനോടനുബന്ധിച്ച് ആന ക്ഷീണിതനാണെന്നും ചികിത്സ നൽകണമെന്നും കാണിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്.
















Comments