ഇസ്ലാമാബാദ്: പാകിസ്താനിലെ കോഹട്ടിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി സഹോദരങ്ങൾ ബലാത്സംഗം ചെയ്യുന്നുണ്ടെന്നായിരുന്നു 15-കാരിയുടെ പരാതി. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് പ്രകാരം പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കുകയും ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.
റെഹ്‌മത്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇതിലൊരാൾ പെൺകുട്ടിയുടെ സ്വന്തം സഹോദരനും രണ്ടാമത്തെയാൾ ‘സ്‌റ്റെപ്പ്-ബ്രദർ’ ആണെന്നും പോലീസ് വ്യക്തമാക്കി. മാതാപിതാക്കൾ ഇല്ലാത്തതിനാൽ സഹോദരന്മാരുടെ കൂടെയായിരുന്നു പെൺകുട്ടി ജീവിച്ചിരുന്നത്. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ സാഹചര്യം മുതലെടുത്ത് പ്രതികൾ പലപ്പോഴായി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ പോലീസ് കസ്റ്റഡിയിൽ വിടുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Comments