ന്യൂഡൽഹി : ടീസർ പുറത്തിറങ്ങിയതു മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് ’72 ഹൂറെയ്ൻ’. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങളുടെ നടുവിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) കാമ്പസിൽ തങ്ങളുടെ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ജൂലൈ നാലിന് നടത്താൻ പോകുകയാണെന്ന് ’72 ഹൂറെയ്ൻ’ നിർമ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു. ഇതോടൊപ്പം ആരാധകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് അശോക് പണ്ഡിറ്റ് പറയുന്നു. ജൂലൈ 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ’72 ഹൂറെയ്ൻ’ എന്ന സിനിമയുടെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന രംഗങ്ങളിൽ ചില രാഷ്‌ട്രീയ പാർട്ടികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയിൽ കാണിക്കുന്ന ഇത്തരം നിഷേധാത്മകമായ കാര്യങ്ങൾ ഒരു പ്രത്യേക മതത്തെക്കുറിച്ച് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് രാഷ്‌ട്രീയ പാർട്ടികൾ പറയുന്നത്.
ഇത് മാത്രമല്ല, രാജ്യത്തെ അറിയപ്പെടുന്ന മതനേതാവ് മൗലാന സാജിദ് റാഷിദും ’72 ഹൂറൻ’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിൽ മതപഠനങ്ങൾ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ദേശീയ അവാർഡ് ജേതാവായ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അശോക് പണ്ഡിറ്റ്, ഗുലാബ് സിംഗ് തൻവർ, കിരൺ ദാഗർ, അനിരുദ്ധ് തൻവർ എന്നിവരാണ് ഇതിന്റെ നിർമ്മാതാക്കൾ.
Comments