ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളയക്ക് ശേഷം വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമായിരിക്കുകയാണ്. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ച് വീണ്ടും സംസാരിച്ചത്.
ഏകീകൃത സിവിൽ കോഡിനെ ഒരുവശത്ത് കോൺഗ്രസ് ഉൾപ്പെടെ എതിർക്കുമ്പോൾ നിരവധി പാർട്ടികളാണ് പിന്തുണച്ചും രംഗത്ത് എത്തുന്നത്.
കഴിഞ്ഞ ദിവസം ബിഎസ്പി അദ്ധ്യക്ഷ മായാവതിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭറും ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. മുമ്പ് ഹിമാചൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകനുമായ വിക്രമാദിത്യ സിംഗും ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചിരുന്നു. ഞായറാഴ്ച മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് ശേഷം, ഇപ്പോൾ എൻസിപിയും യുസിസിയെ പിന്തുണയ്ക്കാനുള്ള സാധ്യത ഏറെയാണ്. പ്രഫുൽ പട്ടേൽ നേരത്തെ തന്നെ ഇത്തരമൊരു സൂചന നൽകിയിരുന്നു.
എൻസിപിയുടെ മുതിർന്ന നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ഇവരും യുസിസിയെ പിന്തുണയ്ക്കാനുള്ള സാധ്യതയുണ്ട്. എൻസിപി പിളർപ്പിന് മുമ്പും പാർട്ടി ഏകീകൃത സിവിൽ കോഡിനെ പരസ്യമായി എതിർത്തിരുന്നില്ല.
ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ചവരിൽ കോൺഗ്രസ് പാർട്ടിയെ തന്നെ അത്ഭുതപ്പെടുത്തിയ പേരായിരുന്നു ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകനും പൊതുമരാമത്ത്, കായിക മന്ത്രിയുമായ വിക്രമാദിത്യ സിംഗ് കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെ പരസ്യമായി എതിർത്തുകൊണ്ടാണ് യുസിസിയെ പിന്തുണച്ചത്. ഏകീകൃത സിവിൽ കോഡിന് താൻ പൂർണ പിന്തുണ നൽകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments