ശ്രീ കൊടിക്കുന്ന് കാവ് ഭഗവതി ക്ഷേത്രം

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട് ജില്ലയിലെ തൂതപ്പുഴയുടെയും (കരിമ്പുഴയിൽ കുന്തിപ്പുഴ ചേരുമ്പോൾ തൂതപ്പുഴ രൂപപ്പെടുന്നു ) ഭാരതപ്പുഴയ്‌ക്കും ഇടയിലുള്ള നാട്ടുരാജ്യമാണ് നെടുങ്ങനാട്. ചേരസാമ്രാജ്യത്തിനുശേഷം നിളാതീരത്ത് രൂപംകൊണ്ട നെടുങ്ങനാട് ( തളി ലിഖിതത്തിലാണ് നെടുങ്ങനാടിനെക്കുറിച്ച് അറിയപ്പെടുന്ന ആദ്യ പരാമർശം ) മേഴത്തൂർ അഗ്നിഹോത്രി, കാരക്കലമ്മ, പാക്കനാർ, നാറാണത്ത് ഭ്രാന്തൻ എന്നിവരുടെ ജന്മദേശമായിരുന്നു. ചോള രാജ്യ വംശ്യത്തിനു ശേഷം ഉദയം ചെയ്ത സ്വതന്ത്ര്യ നാട്ടുരാജ്യമായിരുന്നു നെടുങ്ങനാട് .

നെടുങ്ങനാട്ടിലെ പരദേവതയാണ് നാടിനെ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് കാത്തു പരിപാലിച്ച് വന്നിരുന്നത്. ചരിത്രം ഇറങ്ങിക്കിടക്കുന്ന പാലക്കാടിന്റെ മണ്ണിൽ ആദ്യമായി സപ്തമാതൃക്കളോടുകൂടിയ ശിവക്ഷേത്രം നാല്പത്തിരണ്ട് ചാണിൽ പരശുരാമൻ പ്രതിഷ്ഠിക്കുകയുണ്ടായി.സാമൂതിരി രാജാവിന്റെ സംരക്ഷണയിലായിരുന്ന കൊടുക്കുന്ന് കാവ് ക്ഷേത്രത്തെ ടിപ്പുവിന്റെ പട ആക്രമിക്കുകയും ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ആക്രമണത്തിനിരയായി. ടിപ്പു സുൽത്താൻ നാടിനെ ആക്രമിച്ചപ്പോൾ നെടുങ്ങനാടിന്റെ പരദേവത പടയാളിയായി വന്ന് പടനയിച്ച് നാടിനെ രക്ഷിച്ചു എന്നും പല കഥകളിലും പറയുന്നു.

മൂന്ന് ലോകത്തിലും കാണാൻ കഴിയാത്ത മറ്റൊരു പ്രത്യേകത അഗ്നിഗോത്രി സ്ഥാപിച്ച ത്രിശൂലമാണ് . നിത്യ പൂജ ,ഉത്തമ പൂജ ,മധ്യപൂജ നടത്തി വരുന്നത് ശാന്തി വിവേക് നമ്പൂതിരി, അമ്മയ്‌ക്ക് ഇളനീർ അഭിഷേകത്തിന് മoത്തിൽ രവീന്ദ്രനാഥ അഡികൾ,മoത്തിൽ ത്രിവിക്രമൻ അഡികൾ അമ്മയക്ക് സമർപ്പിക്കണം എന്നാണ് ചിട്ട.

നൂറ്റാണ്ടുകൾക്ക് മുമ്പ് കാവേരി നദിക്കരെയുള്ള ഭവനത്തിൽ ബ്രാഹ്മണ സ്ത്രീ താമസിച്ചിരുന്നു. ഒരു ദിവസം പതിവുപോലെ തേവാരം കഴിഞ്ഞ അവർ വേഗം രാജാവിനെ മുഖം കാണിക്കാൻ രാജസദസ്സിലെത്തി രാജാവിനോട് പറഞ്ഞു, നമ്മുടെ നാട്ടിലെ ജലക്ഷാമം പരിഹരിക്കാൻ അയൽ രാജ്യത്തെ അഗ്നിഹോത്രി എന്ന ബ്രാഹ്മണനു കഴിയും എന്ന് എനിക്ക് ധ്യാനത്തിൽ പരാശക്തി കാണിച്ചു തന്നു. ഉടനെ ചോള രാജാവ് ദൂതന്മാരെ അയച്ച് അഗ്നിഹോത്രിയെ വരുത്തി നാടിന്റെ പ്രശ്നങ്ങൾ വിവരിച്ചു .രാജാവിന്റെ ധർമസങ്കടത്തിന് അറുതി വരുത്തുവാനായി കാവേരി ഇറങ്ങി ധ്യാനിച്ച് നദിയിലൂടെ നടന്നു. ഒരു ചുഴിയിലൂടെ ജലം ഗർത്തത്തിലേക്കു താഴ്ന്നു പോകുന്നതു കണ്ടു. കാവേരിക്കരയിൽ യാഗം നടത്തി കാവേരി ജലത്തിനോട് തിരികെ വരാൻ അപേക്ഷിച്ചു കൊണ്ട് ചുഴിയിലേക്ക് മുങ്ങി ഇറങ്ങി പ്രവേശിച്ചു. മൂന്ന് ദിവസത്തിനു ശേഷം തിരികെയെത്തിയ അഗ്നിഹോത്രിയുടെ കൈയിൽ ത്രിലോക ത്രിശൂലങ്ങളുണ്ടായിരുന്നു. അഗ്നിഹോത്രി ചുഴിയിലേക്ക് ഇറങ്ങി തിരികെ വരുന്നത് വരെ ബ്രാഹ്മണ സ്ത്രിയായിരുന്നു യാഗാഗ്നിക്കു കാവൽ. കാവേരി നദി അന്നു മുതൽ പവിത്ര നദിയായി മാറി (ദക്ഷിണ ഗംഗ).ശ്രീ ലോപ മുദ്രയുടെ അനുഗ്രഹം വാങ്ങിയ അഗ്നിഹോത്രിയോട് ത്രിശൂലങ്ങൾ എവിടെ പ്രതിഷ്ഠിക്കണമെന്നും ധരിപ്പിച്ചിരുന്നു. കാവേരി നദിയിലെ ഒഴുക്ക് പുനഃസ്ഥാപിച്ച അഗ്നിഹോത്രിക്ക് അന്നത്തെ രാജാവ് പരിതോഷികങ്ങൾ നൽകിയെങ്കിലും അദ്ദേഹം സ്നേഹപൂർവം നിരസിച്ചു. നമ്മുടെ രാജ്യത്തെ പ്രശനങ്ങൾക്കുള്ള പ്രതിവിധിയ്‌ക്ക് അഗ്നിഹോത്രി പരമ്പര രാജാവിന്റെ കാലം കഴിഞ്ഞാലും വരണം എന്ന് വാക്കാൽ സമ്മതം വാങ്ങിയാണ് രാജാവ് തിരികെ അയച്ചത്.

അഗ്നിഹോത്രി ബ്രാഹ്മണ സ്ത്രിയെ മൂന്നാമത്തെ വേളിയായി ഇല്ലത്തെക്ക് കൂട്ടി. അസാധാരണ സാധനയുള്ള സ്ത്രിയായിരുന്നു അവർ. അവരിലുണ്ടായ ഉണ്ണികൾക്ക് ശരീര ബന്ധനം, ദേഹലിഖിതക്രിയ, ഉത്പല എന്നിങ്ങനെ പല നിഗൂഢക്രിയകളും പഠിപ്പിച്ചു കൊടുത്തു. അഗ്നിഹോത്രിക്ക് ശ്രീ ലോപമുദ്ര ദേവിയിൽ നിന്ന് ലഭിച്ച നിർദേശ പ്രകാരം ചെമ്പ് ത്രിശൂലം പ്രതിഷ്ഠിച്ച ക്ഷേത്രമാണ് ശ്രീ. കൊടിക്കുന്ന് കാവ് ഭഗവതി ക്ഷേത്രം.

I സര്‍വ്വമംഗള മംഗല്ല്യേ-ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ദേവീ-നാരായണീ നമോസ്തുതേ |
(സർവ്വ നന്മകളും നൽകുന്നവളും , ശാന്തിയുള്ളവളും, സർവ്വസമ്പത്തും നൽകുന്നവളും, ആശ്രയിക്കാവുന്നവളും, മൂന്ന് കണ്ണുകളുള്ളവളും, സ്വർണ്ണവർണ്ണമുള്ളവളുമായ ദേവി, നാരായണീ, നിനക്കു ഞങ്ങളുടെ നമസ്കാരം ) ഭക്തർ ജപിച്ചു വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ .

കിഴക്കോട്ട് ദർശനമായി മഹാദേവ പ്രതിഷ്ഠയും,ഗണപതിയും ,പടിഞ്ഞാറോട്ട് ദർശനമായി സപ്തമാതൃക്കളെയും ശ്രീലകത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. സ്വർണ്ണ ത്രിശൂലം അദ്ദേഹത്തിന്റെ സ്വന്തം ഇല്ല മായ വേമഞ്ചേരി ഇല്ലത്താണ് സ്ഥാപിച്ചത്. ഈ മന കാർബൺ ഡേറ്റിങ്ങിലൂടെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണഗൃഹമായി സ്ഥിരീകരിച്ചിരിക്കുന്നു.

ശ്രീലകത്തുള്ള ചെമ്പ് ത്രിശൂലം അത്താഴപൂജ സമയത്താണ് തൊഴേണ്ടത്. ക്ഷേത്രാങ്കണത്തിലെ കൊന്നത്തറയിലെ കൊന്നയിൽ വർഷം മുഴുവൻ പൂക്കളുണ്ടാവും. ഒരു പൂവെങ്കിലും ഇല്ലാതെ കൊന്നത്തറയെ കാണാൻ ഭക്തർക്ക് സാധിക്കില്ല.

വർഷങ്ങൾ കഴിഞ്ഞു കൊടുങ്ങല്ലൂരമ്മയ്‌ക്ക് നിത്യപൂജയ്‌ക്ക് ശാന്തിക്കാരില്ലാതായ സമയത്ത് അമ്മ പരാതിയുമായി സഹോദരിയെ സമീപിച്ചു… ഒരു പ്രത്യേക നിബന്ധയുണ്ടായിരുന്നു കൊടിക്കുന്നേൽ അമ്മയ്‌ക്ക് തന്റെ ഉണ്ണികളെ ഒരു കാരണവശാലും കൊടുങ്ങല്ലൂരമ്മയുടെ കോപത്തിനിരയാക്കരുത്. ഇത് അംഗീകരിച്ചതോടെ കൊടിക്കുന്ന് ഭഗവതി തന്റെ ഉണ്ണികളെ കൊടുങ്ങല്ലൂരമ്മയുടെ നിത്യപൂജയ്‌ക്കയച്ചു . കൊടുങ്ങല്ലൂരിന് അഭിമുഖമായുള്ള അവരുടെ ക്ഷേത്രത്തിന്റെ വാതിലുകൾ അടച്ചു, ഇതോടെ കണക്കർകാവ്, കൊടിക്കുന്ന് ക്ഷേത്രങ്ങളിൽ തെക്കേ പ്രവേശനം ഇല്ലാതായി. കൊടിക്കുന്ന് അർത്ഥമാക്കുന്നത് “കോടി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം” എന്നാണ്. കൊടിക്കുന്നത്തമ്മയ്‌ക്ക് വേണ്ടി പ്രധാന ദേവനായ വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ചിറ ങ്കര പൂരം (ക്ഷേത്രോത്സവം) . ദുർഗ്ഗാ ക്ഷേത്രങ്ങളിലും ചിറക്കര മഹാവിഷ്ണു ക്ഷേത്രത്തിലും (കീഴെക്കാവ് എന്നും അറിയപ്പെടുന്നു) മാത്രമേ ഇത്തരം ഉത്സവങ്ങൾ സാധാരണ നടത്താറുള്ളൂ. എം. ടി യുടെ എഴുത്തുകളിൽ നിഴലിക്കുന്ന മഹാക്ഷേത്രങ്ങളാണ് കൊടിക്കുന്ന് ഭഗവതിയും ,ചിറങ്കര ഭഗവതിയും!

ഏഴ് ചൊവ്വാഴ്‌ച്ച കൊടിക്കുന്നേൽ അമ്മയെ തൊഴുത് പ്രാർത്ഥിക്കുന്ന ഏത് കാര്യവും നടക്കുന്നതായിരിക്കും. സർവ്വ മംഗള കാരിണിയായി കൊടിക്കുന്ന് കാവ് ഭഗവതി ഇന്നും സർവാർത്ഥസാധികയായി ഭക്തർക്ക് അഭയമായി ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെ ലാളനയിൽ വർത്തിക്കുന്നു.

ജോക്സി ജോസഫ്

Share