ഹരിപ്പാട്: കാലത്തിന്റെ പൊടിപടലങ്ങൾക്കിടയിൽ മറഞ്ഞുകിടന്നൊരു ദേവവൈഭവം വീണ്ടും വെളിച്ചത്തിലേക്ക്. ചരിത്രപ്രസിദ്ധമായ മുതുകുളം ശ്രീ പാണ്ഡവർകാവ് ദേവീക്ഷേത്രത്തിലെ ചുറ്റമ്പല പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ പൗരാണിക മഹത്വത്തിനും കേരളീയ ശില്പകലയുടെ ദിവ്യസൗന്ദര്യത്തിനും പുതിയ പ്രകാശം പകരുന്ന കണ്ടെത്തലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പണ്ടുകാലത്ത് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നതും പിന്നീട് നടന്ന പുനർനിർമാണ ഘട്ടങ്ങളിൽ പൊളിച്ചുമാറ്റപ്പെട്ടതുമായ ശില്പങ്ങളാണ് ഇപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ദേവസ്വം അസിസ്റ്റന്റ് എൻജിനിയർ സുനിൽ കുമാറിന്റെ വാക്കുകളിൽ, “ക്ഷേത്രത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന അപൂർവ നിധിയാണ് ഈ കണ്ടെത്തൽ.”
കണ്ടെത്തിയ ശില്പങ്ങളിൽ പഞ്ചമുഖ രുദ്രന്റെ അതിഗംഭീര രൂപം ഭക്തഹൃദയങ്ങളിൽ വിസ്മയം വിതറുന്നു. ദ്വാരപാലികമാർ, ഘനദ്വാര ശില്പങ്ങൾ, സിംഹാരൂഢയായ ദുർഗാദേവി എന്നിവയുടെ ദാരുശില്പങ്ങൾ ദിവ്യചൈതന്യം നിറച്ച് നിൽക്കുന്നു. ഇതോടൊപ്പം, രാമായണത്തിലെ ഹനുമദ്–രാവണ സംവാദം, രാമ–രാവണ യുദ്ധം, ഭാഗവതത്തിലെ ഗോപികാ വസ്ത്രാപഹരണം എന്നീ ഇതിഹാസദൃശ്യങ്ങളും അതുല്യമായ ശില്പമാധുര്യത്തോടെ ഇവിടെ തെളിഞ്ഞുനിൽക്കുന്നു.

മരത്തിൽ കൊത്തിയ ഈശ്വര കഥകൾ കാലത്തെ മറികടന്ന കലാസാക്ഷ്യമാവുകയാണ്. ഇവിടെ കണ്ടെത്തിയ ഓരോ ശില്പവും ഒരു കാലഘട്ടത്തിന്റെ ശ്വാസവും ഒരു സംസ്കാരത്തിന്റെ ആത്മാവും പോലെ സംസാരിക്കുന്നു.
മധ്യതിരുവിതാംകൂറിന്റെ ആത്മീയ ഭൂപടത്തിൽ അതുല്യ സ്ഥാനമുള്ള ക്ഷേത്രമാണ് മുതുകുളം ശ്രീ പാണ്ഡവർകാവ് ദേവീക്ഷേത്രം. പാണ്ഡവമാതാവായ കുന്തീദേവി ദുർഗാദേവിയെ ഇവിടെ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. മഹാഭാരതകാലത്ത് വനവാസത്തിനിടെ പാണ്ഡവർ അമ്മ കുന്തിയോടും ദ്രൗപദിയോടും കൂടി ഈ പ്രദേശത്ത് എത്തിയെന്നും, മക്കളുടെ സംരക്ഷണത്തിനായി കുന്തി നിത്യവും ദുർഗാദേവിയെ പ്രാർത്ഥിച്ചിരുന്നുവെന്നുമാണ് ഐതിഹ്യം.
അങ്ങനെയൊരു മാതൃഭക്തിയുടെ പ്രാർത്ഥനയിൽ നിന്നാണ് ഇവിടുത്തെ ദേവീസാന്നിധ്യം ഉദിച്ചുയർന്നതെന്ന് ഭക്തർ വിശ്വസിക്കുന്നു. ആ മൂലബിംബം ഇന്നും പഞ്ചലോഹ കവചത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസം ക്ഷേത്രത്തിന്റെ പവിത്രതയ്‌ക്ക് കൂടുതൽ മാറ്റു പകരുന്നു.

ഇവിടുത്തെ പ്രധാന വഴിപാടാണ് കദളിപ്പഴ നിവേദ്യം. അമ്മയ്‌ക്ക് കദളിപ്പഴം സമർപ്പിച്ച് ഹൃദയം നിറഞ്ഞ് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് ഭക്തവിശ്വാസം. വിദ്യാവിജയം, രോഗശാന്തി, ഐശ്വര്യം എന്നിവയ്‌ക്കായി വിദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ ഇവിടെ എത്തിച്ചേരുന്നു. കദളിപ്പഴ തുലാഭാരവും അതിപ്രസിദ്ധമാണ്.
മധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവ പ്രതിഷ്ഠിത ക്ഷേത്രദർശനത്തിന്റെ സമാപനസ്ഥാനമായും പാണ്ഡവർകാവിന് പ്രത്യേക മഹത്വമുണ്ട്. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, ആറന്മുള, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ എന്നീ മഹാക്ഷേത്രങ്ങളിലെ ദർശനശേഷം പാണ്ഡവർകാവിലെത്തി അമ്മയെ തൊഴുത് കദളിപ്പഴ നൈവേദ്യം സ്വീകരിച്ചാൽ അഭിവൃദ്ധിയും ഇഷ്ടകാര്യലാഭവും ഉണ്ടാകുമെന്നാണ് വിശ്വാസം.വിദ്യാവിജയം, രോഗശാന്തി, ഐശ്വര്യം നിരവധി പ്രതീക്ഷകളുമായി ഭക്തർ ഇന്നും ഇവിടെ എത്തുന്നു.

ഇപ്പോൾ കണ്ടെത്തിയ ഈ അപൂർവ ദാരുശില്പങ്ങൾ ക്ഷേത്രത്തിന്റെ മഹത്വത്തെ കൂടുതൽ ഉയർത്തിക്കാട്ടുകയാണ്. പുരാവസ്തു-കലാവിദഗ്ധരുടെ വിശദമായ പഠനത്തിനായി ഇവ സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചരിത്രാന്വേഷകരും കലാസ്വാദകരും ഭക്തജനങ്ങളും ഒരുപോലെ ആകർഷിതരായി പാണ്ഡവർകാവിലേക്കൊഴുകുകയാണ്. ദേവിയുടെ കൃപയാൽ മറഞ്ഞിരുന്ന ചരിത്രം വീണ്ടും ഉണരുമ്പോൾ, പാണ്ഡവർകാവ് ഒരു ക്ഷേത്രം മാത്രമല്ല—കാലം കാത്തുസൂക്ഷിച്ച ആത്മീയ പൈതൃകത്തിന്റെ ദീപസ്തംഭമാണെന്ന് ഈ കണ്ടെത്തൽ വീണ്ടും ഓർമ്മപ്പെടുത്തുന്നു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കായംകുളത്തിനും ഹരിപ്പാടിനും ഇടയിൽ മുതുകുളം പഞ്ചായത്തിലാണ് ഈ മഹാക്ഷേത്രം.














