ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സെലക്ടറായി അജിത് അഗാർക്കറെ ബിസിസിഐ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. മുൻ ഇന്ത്യൻ സൂപ്പർ ഓൾറൗണ്ടർ ഇന്ത്യൻ സെലക്ടറായി എത്തുമ്പോൾ ടീമിന്റെ പ്രതീക്ഷകളും ഏറെയാണ്. ഇന്ത്യയ്‌ക്കായി മൂന്ന് ഫോർമാറ്റുകളിൽ കളിച്ച താരം 2007 ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു.
ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിലടക്കം കളിച്ചിട്ടുള്ള അഗാർക്കർ മുഖ്യ സെലക്ടറാവുമ്പോൾ വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പ്രധാനപ്പെട്ട പല തീരുമാനങ്ങളും അദ്ദേഹത്തിന് എടുക്കേണ്ടതായുണ്ട്. ഏകദിന ലോകകപ്പുൾപ്പെടെ വരാനിരിക്കുന്നതിനാൽ അഗാർക്കറിന് ഇന്ത്യൻ ടീമിന്റെ സെലക്ടർ സ്ഥാനത്ത് പണിയുണ്ടാകുമെന്നും ഉറപ്പാണ്. ഇന്ത്യയുടെ പല സീനിയർ താരങ്ങളുടെയും ഭാവി തീരുമാനിക്കുക അഗാർക്കറാവും.
ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളെ ഉടച്ചുവാർക്കലാണ് അഗാർക്കാറിന് മുന്നിലുളള പ്രധാനപ്പെട്ട കാര്യം. തലമുറമാറ്റം സൃഷ്ടിച്ച ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ പോയ ചേതേശ്വർ പുജാര, ഉമേഷ് യാദവ് എന്നിവരുടെ തുടർന്നുളള ഭാവിയും അനിശ്ചിതത്തിലാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ചേതേശ്വർ പുജാര. ഇന്ത്യയുടെ മദ്ധ്യനിരയിലെ വിശ്വസ്തൻ. പുജാര ഇനി ഇന്ത്യയ്‌ക്ക് വേണ്ടി ടെസ്റ്റ് കളിക്കില്ല എന്നതിന്റെ സൂചനയാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇടം ലഭിക്കാതിരുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ മോശം പ്രകടനമാണ് പുജാരയ്‌ക്ക് തിരിച്ചടിയായത്. ഇന്ത്യക്ക് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പുജാര 176 ഇന്നിംഗ്‌സുകളിൽ നിന്ന് 43.61 ശരാശരിയിൽ 7195 റൺസ് നേടിയിട്ടുണ്ട്. ഉമേഷ് യാദവിന്റെ ടെസ്റ്റ് കരിയറും ഇതോടെ പരുങ്ങലിലാണ്. ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലേക്കും ഇന്ത്യ ഇനി ഉമേഷ് യാദവിനെ പരിഗണിക്കില്ല. ടെസ്റ്റിൽ 57 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് ഉമേഷ് യാദവ്. ഇപ്പോൾ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ഇരുവർക്കും ഇനിയൊരു തിരിച്ചുവരവും പ്രയാസമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റ് ടീമിലേക്ക് പുതിയ താരങ്ങളെ കണ്ടെത്തേണ്ടതായുണ്ട്. ഇന്ത്യയുടെ ബെഞ്ച് കരുത്ത് മെച്ചപ്പെടുത്താൻ പുതിയ താരങ്ങളെയും കണ്ടെത്തി വളർത്തണം.
ട്വന്റി-ട്വന്റി ലോകകപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ താരങ്ങൾക്ക് കൂടുതൽ അവസരം നൽകണം, യശ്വസി ജയ്സ്വാൾ, റുതുരാജ് ഗെയ്ക് വാദ് മുതലായ യുവതാരങ്ങളിൽ ആരെയൊക്കെ മുന്നോട്ട് കൊണ്ടുവരണം എന്ന പ്രധാനപ്പെട്ട ചോദ്യത്തിനുളള ഉത്തരവും അഗാർക്കർ കണ്ടെത്തണം. ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം അലങ്കരിക്കുന്ന രോഹിത് ശർമ്മയ്‌ക്ക് പകരം ആരെ കണ്ടെത്തും എന്നതും അഗാർക്കറിന് മുന്നിലുളള വെല്ലുവിളിയാണ്. ഇന്ത്യൻ ടീമിന്റെ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കരാർ കാലാവധിയും കഴിയാറായി. ഇത് പുതുക്കണോ വേണ്ടയോ എന്ന കാര്യത്തിലും അജിത് അഗാർക്കറായിരിക്കും തീരുമാനമെടുക്കുക. ഇന്ത്യൻ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുകയെന്നതാണ് അഗാർക്കറിന് മുന്നിലുളള ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിലവിൽ ഇന്ത്യൻ ടീമിലെ പ്രധാന പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും മികച്ച ബോളർമാരിലൊരാളായാണ് അഗാർക്കറെ കാണുന്നത്. 50 ഓവർ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് അഗാർക്കർ. അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് എന്നിവരാണ് ഈ നേട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മുൻ ചീഫ് സെലക്ടറായിരുന്ന ചേതൻ ശർമ്മ സ്ഥാനം രാജി വെച്ച് അഞ്ചാം മാസമാണ് അഗാർക്കറെ ബിസിസിഐ ചീഫ് സെലക്ടറായി നിയമിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിക്കുകയാണ് അഗാർക്കർ തലവനായുള്ള സെലക്ഷൻ കമ്മിറ്റിയുടെ ആദ്യ ചുമതല.
Comments