മലപ്പുറം: മുണ്ടുപറമ്പിൽ നാലംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സബീഷിനെയും ഷീനയെയും രണ്ടു മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിൽ കിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്.
കണ്ണൂർ മുയ്യം കുറുമത്തൂർ പരതൂർ ചെക്കിയിൽ നാരായണന്റെ മകളാണ് ഷീന. ഷീനയെ ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് ബന്ധുക്കൾ രാത്രി 11 മണിയോടെ പോലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സംഘം വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിലെ എസ്ബിഐ ബാങ്കിൽ മാനേജരായി കഴിഞ്ഞ ദിവസമായിരുന്നു ഷീന ചുമതലയേറ്റത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ മലപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു.
Comments