കോഴിക്കോട് : കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളിക്കെതിരെ നിർണായക മൊഴി നൽകി സഹോദരൻ. ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയതിലെ പങ്ക് ജോളി തന്നോട് സമ്മതിച്ചിരുന്നതായി മൂത്ത സഹോദരൻ ജോർജ് വിചാരണ കോടതിയിൽ മൊഴി നൽകി.കൂടത്തായി റോയ് തോമസ് വധക്കേസിലെ ഒമ്പതാം സാക്ഷിയാണ് ജോളിയുടെ മൂത്ത സഹോദരനായ ജോർജ് എന്ന ജോസ്.
റോയ് തോമസിന്റെ കൊലപാതകത്തിലെ പങ്ക് ജോളി സമ്മതിച്ചിരുന്നതായി കുടുംബ കല്ലറകളിലെ മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചപ്പോഴാണ് ജോളി ഇക്കാര്യങ്ങൾ പറഞ്ഞതെന്നാണ് മൊഴി. നേരത്തെ മറ്റു രണ്ടു സഹോദരങ്ങളും ജോളിക്കെതിരെ മാറാട് പ്രത്യേക കോടതിയിൽ മൊഴി നൽകിയിരുന്നു. താമരശേരി കൂടത്തായിയിൽ 14 വർഷത്തിനിടെ പിഞ്ചുകുഞ്ഞടക്കം ഒരേ കുടുംബത്തിലെ ആറു പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
2019 ഒക്ടോബർ മൂന്നിന് ജോളി ആവശ്യപ്പെട്ടതനുസരിച്ച് കൂടത്തായിലെ പൊന്നാമറ്റം വീട്ടിലെത്തിയിരുന്നതായി ജോർജ് മൊഴി നൽകി. ജില്ലാ ക്രൈംബ്രാഞ്ച് കുടുംബകല്ലറ തുറക്കാൻ പോകുന്നതിൽ ജോളി വിഷമം പ്രകടിപ്പിച്ചിരുന്നു. വിഷമിക്കുന്നതെന്തിനാണെന്ന് ചോദിച്ചപ്പോഴാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന കാര്യം ജോളിപറഞ്ഞത്. ജോളിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് മനസിലായപ്പോൾ മകൻ റെമോ ജോളിയോട് ദേഷ്യപ്പെട്ടിരുന്നതായും ജോർജ് സാക്ഷി വിസ്താരത്തിൽ പറഞ്ഞു.
പിന്നീട് ജോളി ആവശ്യപ്പെട്ടപ്പോൾ വക്കീലിനെ കാണാൻ പോയി. ഭർത്താവ് ഷാജുവും ഒപ്പമുണ്ടായിരുന്നതായി സഹോദരൻ കോഴിക്കോട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്ആർ ശ്യാംലാൽ മുമ്പാകെ മൊഴി നൽകി. ജോളിയുടെ അഭിഭാഷകൻ ബിഎ ആളൂരിന്റെ അസൗകര്യം കാരണം എതിർ വിസ്താരം ഈ മാസം 27 ലേക്ക് മാറ്റി.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻകെ ഉണ്ണികൃഷ്ണൻ ,അഡീഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ഇ.സുഭാഷ് എന്നിവർ ഹാജരായി. മകനും രണ്ടാം ഭർത്താവായ ഷാജുവും ബന്ധുക്കളും നേരത്തെ ജോളിക്കെതിരെ മൊഴി നൽകിയിരുന്നു. തന്റെ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനകം ജോളി വിവാഹാഭ്യാർത്ഥന നടത്തിയിരുന്നുവെന്നായിരുന്നു ഷാജുവിന്റെ മൊഴി. വിവാഹത്തിന് മുമ്പേ തന്നെ തന്റെ സ്വത്തിലായിരുന്നു ജോളിയുടെ കണ്ണെന്നും ഷാജു മൊഴി നൽകിരുന്നു.
















Comments