കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി യുവാവിന് എംവിഡിയുടെ നോട്ടീസ്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തി. നിയമലംഘനം നടത്തിയ കാറിന്റെ നമ്പർ രേഖപ്പെടുത്തിയപ്പോഴുണ്ടായ പിഴവ് മൂലമാണ് യുവാവിന് നോട്ടീസ് ലഭിച്ചത് എന്നാണ് നിഗമനം. കാഞ്ഞിരിപ്പള്ളി മുക്കാലി സ്വദേശി സഹീലിനാണ് നോട്ടീസ് ലഭിച്ചത്. ഇദ്ദേഹത്തിന്റെ kL 34 F 2454 നമ്പർ വെള്ള ഹുണ്ടായ് ഇയോൺ കാറിനാണ് പിഴ അടയ്ക്കണമെന്ന് കാട്ടി ചെല്ലാൻ നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയായപ്പോൾ നിയമലംഘനം നടത്തിയെന്ന് കാട്ടി സഹീലിന്റെ മൊബൈലിലേക്ക് സന്ദേശം ലഭിക്കുകയായിരുന്നു. പിന്നാലെ പരിവാഹൻ സൈറ്റിൽ കയറി ഇ-ചലാൻ ഡൗൺലോഡ് ചെയ്തെടുത്തു. സൺ ഫിലിം ഒട്ടിച്ചിട്ടുള്ളതിനാൽ 500 രൂപ പിഴ അടയ്ക്കണമെന്ന് കാട്ടിയായിരുന്നു നോട്ടീസ്. എന്നാൽ നോട്ടീസിൽ നൽകിയിരുന്ന വാഹനം സഹീലിന്റേതായിരുന്നില്ല. ചുവപ്പ് നിറത്തിലുള്ള ഹോണ്ട ജാസ് കാറിന്റെ ചിത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എംവിഡിയുടെ വാഹനത്തിൽ ഇരുന്ന് എടുത്തിരിക്കുന്ന ചിത്രമാണ് നോട്ടീസിൽ ഉള്ളത്. എന്നാൽ ചിത്രത്തിൽ കാണുന്ന കാറിന്റെ നമ്പർ വ്യക്തമല്ല.
തിരുവനന്തപുരം കൃഷ്ണനഗർ സ്നേഹപുരിയിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് 5.08-ന് നിയമം ലംഘിച്ച് വാഹനം കടന്ന് പോയെന്നാണ് നോട്ടീലുള്ളത്. എന്നാൽ ഈ സമയം താനും വാഹനവും വീട്ടിലായിരുന്നുവെന്നാണ് സഹീലിന്റെ വാദം. നോട്ടീസിലുള്ള പിഴവ് സംബന്ധിച്ച് എംവിഡിയുടെ പരാതി പരിഹാര സെല്ലിൽ വിവരം അറിയിച്ച് കാത്തിരിക്കുകയാണ് സഹീൽ.
Comments