വംഗനാട് ഭാരതത്തിന് സമ്മാനിച്ചത് അനേകം പ്രതിഭശാലികളായ വ്യക്തിത്വങ്ങളെയാണ്. സ്വാമി വിവേകാനന്ദനും ടാഗോറും അടങ്ങുന്ന വ്യക്തിത്വങ്ങളും സ്വാതന്ത്രൃസമര മുന്നേറ്റത്തിലെ സംസ്ഥാനത്തിന്റെ പ്രധാന്യവും വംഗദേശത്തിന്റെ പെരുമ കാലാനുവർത്തിയായി നിലനിർത്തുമ്പോൾ, ഇന്ന് അധികാരത്തിനായി അക്രമത്തെ കൂട്ടുപിടിയ്‌ക്കുന്ന അധമരാഷ്‌ട്രീയത്തെ പുൽകുകയാണ് അവിടം. തിരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ നെടുംതൂണായാണ് വിശേഷിപ്പിക്കുന്നത്. അതിന് തുരങ്കം വെയ്‌ക്കുമ്പോൾ കൊല്ലപ്പെടുന്നത് ജനാധിപത്യമാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത ആശയങ്ങളെ കായികമായി ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങുന്ന രാഷ്‌ട്രീയമാണ് പശ്ചിമ ബംഗാളിലേത്. കേട്ടുകേൾവിയില്ലാത്ത, സമാനതകളില്ലാത്ത അരാഷ്‌ട്രീയപ്രവർത്തനത്തിനാണ് നിലവിൽ ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. ടിഎംസിയുടെ കൊലപാതക രാഷ്‌ട്രീയം ഒരുപരിധി വരെ കണ്ണൂരിലെ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയത്തിലൂടെ മലയാളിക്ക് സുപരിചിതമാണ്. എന്നാൽ കൊലപാതകങ്ങൾക്ക് അപ്പുറം തിരഞ്ഞെടുപ്പുകളെ അട്ടിമറിയ്‌ക്കാൻ ടിഎംസി നടത്തുന്നത് ജനങ്ങളെ വാൾത്തലപ്പിന് മുന്നിൽ നിർത്തി വോട്ട് ചെയ്യിക്കുന്ന ഹിംസയുടെ രാഷ്‌ട്രീയമാണ്. എതിർത്ത് ശബ്ദിക്കുന്നവരുടെ കൈയും നാവും അരിയുന്ന രാഷ്‌ട്രീയം നാടിനെ അരാജകത്വത്തിലേയ്‌ക്കാണ് നയിക്കുക. അധികാരത്തിനായി ജനതയുടെ സ്വസ്ഥ ജീവിതത്തെ ഇല്ലാതാക്കുന്ന ടിഎംസിയുടെ കടന്ന് വരവ് തന്നെ ഇടതുപക്ഷത്തിന്റെ സമാന രീതിയിലുള്ള പ്രവർത്തനങ്ങളെ തുറന്നു കാട്ടികൊണ്ടായിരുന്നു എന്നത് അമ്പരപ്പോടെ മാത്രമേ നമുക്ക് കാണാനാകു.
ടിഎംസിയുടെ അക്രമത്തിനെതിരെ ശബ്ദമുയർത്താനാകാതെ നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വരുന്ന ജനതയുടെ ഭീതിയാണ് അവരെ വേട്ടയാടുന്നത്. ഭംഗിയായി തിരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം തങ്ങൾക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയം അതിജീവിക്കാനാകില്ലെന്ന ബോധമാണ് ഇത്തരം അക്രമ പരമ്പരയിലേയ്‌ക്ക് ടിഎംസിയെ നയിക്കുന്നതെന്ന് കരുതാം. ഇന്ന് രാജ്യം പശ്ചിമ ബംഗാളിലേയ്‌ക്ക് നോക്കുന്നത് ഭയത്തോടെയാണ്. ജനാധിപത്യത്തിന് പകരം പല്ലും നഖവും ഉപയോഗിച്ച് അധികാരത്തിലെത്താൻ ടിഎംസി ശ്രമിക്കുമ്പോൾ ചോരയിൽ കുതിരുന്നത് പെരുമയേറിയ വംഗദേശത്തിന്റെ പഴമയാണ് എന്നതും വേദനാജനകമാണ്.
ഇടതുപക്ഷത്തിന്റെ ശക്തിദുർഗ്ഗമായിരുന്നു പശ്ചിമബംഗാളിൽ കോൺഗ്രസിന്റെ കരത്തുറ്റ സ്ത്രീമുഖമായിരുന്നു മമത. എന്നാൽ ഇടതുപക്ഷത്തിന്റെ അരാജകത്വത്തിനെതിരെ പ്രതിഷേധിച്ച മമതയെ കോൺഗ്രസ് സംരക്ഷിക്കാതെ വന്നതോടെ മമത നേരിട്ടത് അതിഭയാനകമായ തിരിച്ചടികളാണ്. തനിക്ക് നേരേ ഉയർന്ന അതിക്രമങ്ങൾക്ക് മൗനാനുവാദം നൽകിയ കോൺഗ്രസിൽ നിന്നും ഇതോടെ മമത പടിയിറങ്ങി. ഇതിനോടകം കമ്മ്യൂണിസത്തിന്റെ ചെയ്തികളിൽ വെണ്ണീറായ ജനത അവരെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയുടെ രൂപികരണം നടന്നെങ്കിലും സമാനതകളില്ലാത്ത വിധം അവർ വേട്ടയാടപ്പെട്ടു. കമ്മ്യൂണിസത്തിൽ നിന്നും രക്ഷപ്പെട്ട ബംഗാൾ ജനതയെ പിന്നീട് കാത്തിരുന്നത് ഭീതിയുടെ നാളുകളായിരുന്നു. കടലിൽ നിന്നും കരകയറിയ ജനത ചെകുത്താന്റെ പിടിയിലകപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പുകളിലെ തീ വർഷിക്കുന്ന പ്രസംഗങ്ങൾ കൊണ്ട് ഇടതുപക്ഷത്തിന്റെ കോട്ടകൊത്തളങ്ങൾ അവർ ഇടിച്ചു നിരത്തിയെങ്കിലും ജനങ്ങൾക്ക് നേരിടേണ്ടി വന്നത് ഭീതിദായകമായ നാളുകളായിരുന്നു.
അധികാരം പിടിച്ചെടുക്കാൻ സംസ്ഥാനത്ത് ടിഎംസി നടത്തുന്നത് അതിഭീകരമായ നീക്കങ്ങളാണ്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയും അക്രമത്തിന് കോപ്പുകൂട്ടിയും ഭരണം നേടുന്നതിനായി ഒരു ജനതയുടെ സ്വാതന്ത്രൃത്തിന് മുകളിൽ ടിഎംസി അധികാരത്തിന്റെ എല്ലാ സംവിധാനങ്ങളെയും പ്രയോഗിക്കുന്നു. വിമർശനങ്ങൾക്ക് മരണ വാറണ്ട് പുറപ്പെടുവിക്കുന്നു. അതിലും ഭയക്കാത്തവരെ തെരുവിൽ നേരിടുന്നു. യാഥാർത്ഥ്യങ്ങളെ മൗനം കൊണ്ട് തമസ്‌കരിക്കുന്നു. പോലീസ് രാജും ടിഎംസിയുടെ ഗൂണ്ടാപ്രവർത്തനവും സംസ്ഥാനത്തെ അരാജകത്വത്തിലേയ്‌ക്ക് നയിച്ചു. രോഹ്യംഗൻ മുസ്ലീംങ്ങളുടെ അനധികൃത കുടിയേറ്റതിന് കൂട്ടുനിന്നതടക്കം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും അരക്ഷിതാവസ്ഥയ്‌ക്കും പിന്നിൽ മമതയുടെയും ടിഎംസിയുടെയും അധികാരക്കൊതിയുടെ കരാളഹസ്തങ്ങൾക്ക് വലിയ പങ്കുണ്ട്. കൊലപാതകങ്ങളും അരക്ഷിതാവസ്ഥയും ബംഗാളിനെ ഇല്ലാതാക്കുമ്പോഴും മമത തന്റെ അധികാരത്തിന്റെ ആലസ്യത്തിൽ മയങ്ങുന്ന സ്ഥിതിയാണുള്ളത്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുമ്പോഴും അവയ്‌ക്ക് നേരേ കണ്ണടയ്‌ക്കുന്നതിന് പിന്നിലും മമതയുടെ ഉദ്ദേശം മറ്റൊന്നല്ല.
ബംഗാൾ കത്തുന്നു….
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിശ്ചയിച്ച അന്നുമുതൽ ബംഗാൾ ഭയത്തിന്റെ നിഴലിലായിരുന്നു. ചെറിയ രീതിയിലുള്ള അക്രമങ്ങൾ നടന്നിരുന്നെങ്കിലും ഇന്ന് അതിന്റെ പരമകാഷ്ടയിലേക്ക് എത്തുകയായിരുന്നു. ഇന്ന് നടക്കുന്നത് സമാനതകളില്ലാത്ത അക്രമവും അരാജകത്വവുമാണ്. ഇന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ടിഎംസി നടത്തിയ അതിക്രമങ്ങളിൽകൊല്ലപ്പെട്ടത് 15 പരം പ്രതിശബ്ദങ്ങളാണ്. എന്നാൽ ഇതൊന്നും കണ്ടില്ലന്നടിക്കുകയും സംസ്ഥാനം കത്തിയമരുമ്പോൾ മമത മൗനത്തിലാണ്ടു നിൽക്കുന്നതും ജനാധിപത്യത്തിന് വലിയ കളങ്കമായി തുടരുകയാണ്. തിരഞ്ഞെടുപ്പിൽ എതിർ സ്വരങ്ങളുണ്ടായാൽ തന്നെ ഭീഷണിയുടെ മറുസ്വരമാണ് ടിഎംസി ഉയർത്തുന്നത്. നിരവധി ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തി കലാപത്തിന്റെ സ്വരമുയർത്തുകയാണ് ടിഎംസി. ഏതുവിധേനെയും വിജയംനേടുക എന്നതാണ് ടിഎംസിയുടെ ലക്ഷ്യം. അതിന് ഉപയോഗിക്കാവുന്ന എല്ല മാർഗ്ഗങ്ങളും ടിഎംസി സ്വീകരിക്കുന്നത്.
രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിന് മുന്നിൽ നിൽക്കുമ്പോഴും ടിഎംസിയുടെ ലക്ഷ്യം ഭരണനേട്ടം മാത്രമാണ്. അധികാരത്തിന് വേണ്ടി നടത്തുന്ന കലാപങ്ങളിൽ കൊല്ലപ്പെടുന്നത് രാഷ്‌ട്രീയ പ്രവർത്തകർ മാത്രമല്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരാലംബരാണ് എന്നതും രാഷ്‌ട്രീയത്തിന്റെ അന്തസത്തയെ പോലും ചോദ്യ ചെയ്യുകയാണ്. ഇതിനിടയിലും ബാലറ്റ് പെട്ടി തട്ടിപ്പറിച്ചും, അവ കത്തിച്ചും നേടുന്ന വിജയത്തിന്റെ വാർത്തയ്‌ക്ക് കാത്തിരിക്കുകയാണ് മമതയും ടിഎംസിയും. തോക്കുചൂണ്ടി സ്ഥാനാർത്ഥികളെ ഭയപ്പെടുത്തിും നേടുന്ന ജനവിധിയിൽ മാത്രമാണ് മമതയുടെയും ടിഎംസിയുടെയും ലക്ഷ്യം. അക്രമത്തിന്റെ ശക്തിയിൽ എതിർസ്വരങ്ങളെ ഇല്ലാതാക്കുകയാണ് മമത.
ഒരുകാലം ഇന്ത്യയുടെ ബൗദ്ധിക കേന്ദ്രമായിരുന്ന വംഗദേശം ഇന്ന് അക്രമത്തിന്റെയും അരാജകത്വത്തിന്റെയും വാർത്തകളുടെ ഉറവിടമായി മാറിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചതോടെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഗുണ്ടായിസവും ആരംഭിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്റ് അടക്കം കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ഗുണ്ടായിസം അഴിച്ചുവിട്ട് തൃണമൂൽ പ്രവർത്തകർ എല്ലാ പരിധികളും ലംഘിച്ചെന്നും, മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറും കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ ആണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു.
നോർത്ത് 24 പർഗനാസിലെ ബസുദേബ്പൂരിലെ ടിഎംസി സ്ഥാനാർത്ഥി, ഒരു സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥിയെ കൊലപ്പെടുത്തി. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബൂത്ത് പിടിച്ചെടുക്കലിന്റെയും ഭാഷയാണ് ടിഎംസിയുടേത്. ടിഎംസിയുടെ പ്രവർത്തകർ വ്യപകമായി ബാലറ്റുകൾ കൊള്ളയടിച്ചു. കേന്ദ്ര സേനയെ വിന്യസിക്കാൻ നിർദ്ദേശിച്ച കോടതിയുടെ ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ മിണ്ടിയിട്ടില്ല. കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ എസ്ഇസിയ്‌ക്ക് വിമുഖതയാണ്. സർക്കാരിന്റെ ബി-ടീമായാണ് എസ്ഇസി പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരും എസ്ഇസിയും കോടതി ഉത്തരവുകെളെ തള്ളിക്കളയുകയും ടിഎംസി ഗുണ്ടകൾക്ക് ബൂത്ത് പിടിച്ചെടുക്കാൻ നിശബ്ദ സൗകര്യമൊരുക്കുകയാണ് എസ്ഇസി
അക്രമങ്ങൾക്ക് മൗനസമ്മതം നൽകുന്ന സർക്കാരിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. അതിദാരുണമായ സംഭവങ്ങൾ നടക്കുമ്പോഴും സംസ്ഥാനത്ത് ടിഎംസി പ്രവർത്തകർക്ക് അക്രമത്തിന് സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിക്രമങ്ങൾ പെരുകുമ്പോഴും സർക്കാരും എസ്ഇസിയും തുടരുന്ന മൗനം ജനാധിപത്യത്തിന് നേരേയുള്ള അവഗണനയുടെ അർത്ഥമാണുള്ളത്.
Comments