ജൂലൈ 10-)o തീയതി. യാത്രാ പെർമിറ്റ് ലഭിച്ചിട്ടുള്ള ഞങ്ങൾക്ക് പോകാനാവുന്നില്ല. ഒരുങ്ങിയിരിക്കുകയും വാഹനം പോകില്ലെന്ന അറിയിപ്പ് ലഭിക്കുന്നതോടെ ഹതാശയരായി പിൻവാങ്ങുകയും ചെയ്യുക എന്ന നാടകം തുടരുകയാണ്. ഹോട്ടൽ മുറിയിൽ താമസിക്കുന്നതിനാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ക്യാമ്പിൽ കഴിയുന്നവരുടെ കാര്യം കഷ്ടമാണ്. കൃത്യമായ വാർത്തകൾ ലഭ്യമല്ല. ഉത്തേരേന്ത്യയിൽ വെള്ളപ്പൊക്കവും അതിനെത്തുടർന്ന് ഉണ്ടായ ദുരന്തവും നാട്ടിലുള്ളവർക്ക് ആധിയുണ്ടാക്കുന്നുണ്ട്. കേരളത്തിലുള്ളവർക്ക് ഉത്തരേന്ത്യൻ കാലാവസ്ഥയെപ്പറ്റി വലിയ പിടിയില്ല. ഉത്തരഖണ്ഡ് ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വലിയ വെള്ളപ്പൊക്കമുണ്ടായ ഈ സമയത്ത് ജമ്മുവിൽ നല്ല ചൂടായിരുന്നു. എന്നാൽ കാഷ്മീരിലുണ്ടായ കനത്ത മഴയിൽ മലയിടിഞ്ഞ് പാലം തകർന്നു പോയി. അമർനാഥിൽ വലിയ പ്രളയമുണ്ടായി. നിരവധി യാത്രികർ കുടുങ്ങിപ്പോയി. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ നിങ്ങളെ രസിപ്പിച്ചു കൊണ്ട് യാത്രാ വിവരണം എഴുതുമ്പോഴും ഞങ്ങളെല്ലാം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. യാത്ര മുടങ്ങുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ ശ്രമം തുടർന്നു കൊണ്ടിരുന്നു.
2010 – ലെ എന്റെ കൈലാസ് മാനസസരോവർ സഹയാത്രികനായിരുന്ന മേജർ കീറ്റ്സിന് ഒരു മെസേജ് അയച്ചു. തീരെ പ്രതീക്ഷയില്ലാതെ അയച്ച ആ മെസേജിന് മറുപടി ലഭിച്ചു. തകർന്ന റോഡിന്റെ ചിത്രമുൾപ്പടെ അദ്ദേഹം അയച്ചു തന്നു. താൻ ഇപ്പോൾ ഹൈദരാബാദിലാണെന്നും അന്വേഷിച്ചു വിവരം അറിയിക്കാമെന്നും പറഞ്ഞു. 12-)0 തീയതി പുറപ്പെട്ടാൽ മതിയെന്നും എത്രയും വേഗം തിരിച്ചിറങ്ങി മടക്കയാത്ര ടിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കാനും പറഞ്ഞു. അതോടെ യാത്ര പൂർത്തിയാക്കാനായേക്കുമെന്ന പ്രതീക്ഷയുണ്ടായി.
ഇതിനിടയിൽ ഞാൻ പെർമിറ്റ് ശരിയാക്കിക്കൊടുത്ത പുലിയൂരുള്ള ശങ്കരൻ നമ്പൂതിരി ക്യാമ്പിൽ നിന്നും ഞങ്ങളെ തേടിയെത്തി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പുലിയൂർകാരനായ ബിജുവാണ് കൂട്ടിക്കൊണ്ടു വന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന ശങ്കരൻ നമ്പൂതിരിക്ക് ക്യാമ്പിലെ ഭക്ഷണം പിടിക്കുന്നില്ല.അദ്ദേഹത്തേയും ഞങ്ങൾ കൂടെക്കൂട്ടി.
ഞാൻ യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കെ മുറിയിലിരുന്ന് മുഷിഞ്ഞ മറ്റുള്ളവർ റോഡിലിറങ്ങി കാഴ്ചകൾ കണ്ടു നടന്നു. പല പട്ടാളക്കാരേയും കണ്ട് വിവരങ്ങൾ തിരക്കി. 11-)o തീയതി ഉച്ചയ്‌ക്ക് മിലിട്ടറി അകമ്പടിയോടെ അമർനാഥ് യാത്ര വാഹനങ്ങൾ പോകുമെന്നറിഞ്ഞത് ഈ സംസാരത്തിൽ നിന്നാണ്. രാവിലെ മുതൽ പതിവില്ലാതെ റോഡിലെല്ലാം വലിയ സെക്യൂരിറ്റി സംവിധാനം കണ്ടതിന്റെ പൊരുൾ അപ്പോഴാണ് മനസ്സിലായത്. ഉച്ചയോടെ മുഴുവൻ റോഡുകളും ബ്ലോക്കു ചെയ്തു കൊണ്ട് ചുവന്ന കൊടി കെട്ടിയ, ആയുധധാരികളായ ജവാന്മാർ നിറഞ്ഞ മിലിട്ടറി വാഹനങ്ങളും പിന്നാലെ യാത്രികരുടെ വാഹനങ്ങളും കുതിച്ചു പായുന്നത് കണ്ടു. പോലീസ് പെർമിറ്റുള്ള വാഹനങ്ങൾ മാത്രമാണ് ഇതിലുൾപ്പെടുത്തുക. ക്യാമ്പിൽ കഴിയുന്ന യാത്രികർക്കാണ് ഈ വാഹനം ലഭിക്കുക. വളരെയധികം സമയം നീണ്ടു നിന്ന വാഹന വ്യൂഹങ്ങളുടെ പ്രവാഹത്തിന് സമാപനം കുറിച്ചു കൊണ്ട് പച്ചക്കൊടി കെട്ടിയ സൈനിക വാഹനങ്ങൾ കടന്നു പോയി.
വൈകിട്ട് ഹോട്ടൽ ലോബിയിലിരുന്ന് സംസാരിക്കുന്നതിനിടയിൽ ബാലൻ ചേട്ടൻ അവിടെയുള്ള ആളിനോട് എന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഞാൻ നടത്തിയ കൈലാസ് യാത്രകളെപ്പറ്റി പറഞ്ഞു. ഉടനെ അയാൾ എഴുന്നേറ്റു വന്ന് ഉത്തരേന്ത്യൻ സംസ്ക്കാരമനുസരിച്ച് എന്റെ കാൽതൊട്ടു വന്ദിച്ചു. (കേരളത്തിലാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന ബാലൻ ചേട്ടന്റെ ചോദ്യത്തിന് മറുപടിയില്ല.)അവിടെ ഉണ്ടായിരുന്ന ഒരു ഹോട്ടൽ ജീവനക്കാരൻ കുറച്ചകലെയുള്ള കാളി ക്ഷേത്രത്തെപ്പറ്റി പറഞ്ഞു. എന്നാൽ പിന്നെ ഇന്നത്തെ യാത്ര അവിടേക്കാക്കാം എന്നു തീരുമാനിച്ചു. അദ്ദേഹം അവിടേക്ക് പോകുന്നുണ്ടെന്നും തന്റെ ഇരുചക്രവാഹനത്തിനു പിന്നാലെ ഓട്ടോയിൽ വന്നാൽ മതിയെന്നും പറഞ്ഞു. രണ്ട് ഓട്ടോറിക്ഷകളിലായി ഞങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു.
ഞങ്ങൾ എത്തിച്ചേർന്നത് വലിയൊരു മുസ്ലിം പള്ളിയുടെ മുമ്പിലേക്കാണ്. ജമ്മുവിലെത്തിയിട്ട് ഒരു മുസ്ലിം പള്ളി കാണുന്നത് ആദ്യമായിട്ടാണ്. വലത്തേക്ക് തിരിയുന്ന വഴിയിലൂടെ ഏറെ നടക്കേണ്ടതുണ്ട്. ഇരുവശവും പൂജാ സാധനങ്ങൾ വില്ക്കുന്ന കടകളാണ്. തിളങ്ങുന്ന തുണികളാലും, സുഗന്ധപൂരിതമായ ധൂമങ്ങളാലും ശ്രുതിമധുരങ്ങളായ ഗാനങ്ങളാലും പഞ്ചേന്ദ്രിയങ്ങൾക്കും ഉണർവ്വു നൽകുന്ന വഴിത്താരയിലെ കടകൾ കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ ചില കമണ്ഡലുധാരികളായ സന്യാസിമാർ ഭിക്ഷാംദേഹികളായി ഇരിക്കുന്നത് കണ്ടു. കേരളത്തിൽ കാണും പോലെ വലിയൊരു ആലും ആൽത്തറയും അതിനു ചുവട്ടിലെ വിഗ്രഹവും കടന്ന് ചെന്നെത്തിയത് ഇരുവശവും പുൽത്തകിടിയുള്ള നീണ്ടൊരു നടപ്പന്തലിലേക്കാണ്. വീണ്ടും ഒന്നു രണ്ട് ആലും ആൽത്തറകളും കാണുകയുണ്ടായി. ആലിലയുടെ കരിം പച്ച നിറം എന്നെ അത്ഭുതപ്പെടുത്തി. പാദരക്ഷകൾ അവിടെ നിക്ഷേപിച്ച് ഞങ്ങൾ ദേവീ സവിധത്തിലേക്ക് ചുവടുവയ്‌ക്കുമ്പോൾ അകലെ ഒരു വലിയ കോട്ട കണ്ടു. കോട്ടയെപ്പറ്റി അവിടെക്കണ്ട ബോർഡിലെ വിവരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.
BAHU FORT IS SITUATED ON THE SOUTHERN BANK OF THE RIVER TAWI AND IS SAID TO BE BUILT BY RAJA BAHU LOCHAN THE RULER OF BAHU CITY. THE SAID RAJA HAD GOT BUILT THIS FORT FROM OFFENSIVE STRATEGIC POINT OF VIEW. WITH THE PASSAGE OF TIME THE FORT LOST ITS IMPORTANCE AND REMAINED IN RUINS. DURING EARLY EIGHTEEN CENTURY THE FORT WAS REBUILT BY MIAN GULAB DEV DURING THE DAYS OF RAJA DHRUV DEV (1707-1733 A.D.) AND WAS ULTIMATELY COMPLETED BY MAHARAJA RANJIT DEV.) BUT IN THE TIME OF MAHARAJA GULAB SINGH. THE FORT WAS AGAIN RESTRENGTHENED REPAIRED AND PRESENTLY COMMANDS A PANORAMIC VIEW OF JAMMU CITY
THE FORT STANDS DECLARED AS STATE PROTECTED MONUMENT IN THE MEANING OF ANCIENT) MONUMENT PRESERVATION ACT 1920 AD READ WITH AMENDMENT 2010 A.D. VIDE SRO NO. 132 DATED: 30.03.1983. THE DEPARTMENT HAS SPENT HUGE AMOUNT ON ITS RESTORATION AND DEVELOPMENT.
Department of State Archive Archeology & Museums -Jammu
(താവി എന്നത് ജമ്മുവിലെ ഒരു പ്രധാന നദിയുടെ പേരാണ്. ജമ്മു താവി എക്സ്പ്രസ് ഓർക്കുമല്ലോ. ഞാൻ മറ്റു രണ്ടു നദികളുടെ പേര് നേരത്തേ പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു – ചനാബ്, ഝലം എന്നിവ)
1700 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയിലാണ് പ്രസിദ്ധമായ കാളി ക്ഷേത്രം ഇപ്പോഴുള്ളത്. വൈഷ്ണോദേവി ക്ഷേത്രത്തിന് ഇത്രയും പ്രശസ്തി ലഭിക്കും മുമ്പ് പ്രശസ്തമായിരുന്നു ഈ ക്ഷേത്രമെന്ന് ഓട്ടോക്കാരൻ പറഞ്ഞത് ഞങ്ങളോർത്തു. പാക്കിസ്ഥാൻ ബോംബിടാൻ ശ്രമിച്ച സമയത്ത് ഇവിടെയെല്ലാം ഇരുൾ മൂടി ഭാരതത്തെ രക്ഷിച്ച ചില അത്ഭുത കഥകളും അയാൾ പറയുകയുണ്ടായി.
അവിടെ നിന്നും നീണ്ട വഴി ക്ഷേത്രഗോപുരത്തിന്റെ വാതിൽക്കൽ എത്തി. ബാഗുകൾ അനുവദിക്കുമെങ്കിലും മൊബൈൽ ഫോൺ ലോക്കറിൽ ഏല്പിക്കണമായിരുന്നു. നീണ്ട ക്യൂവിന്റെ പിന്നിൽ സ്ഥലം പിടിക്കുമ്പോൾ തലയിൽ കെട്ടാൻ എല്ലാവർക്കും ഒരു ചുവന്ന തുണി തരുകയുണ്ടായി. എല്ലാവരും ആ തുണികൊണ്ട് തല മറയ്‌ക്കണം. (പൊതുവെ ഒരു പഞ്ചാബി സ്റ്റൈൽ ഫീൽ ചെയ്തു) എനിക്ക് ചെറിയ ജലദോഷമുള്ളതിനാൽ ഒരു ഷാൾ എന്റെ തോളിലിട്ടിരുന്നു. അതു കൊണ്ട് തലയിൽ ഒരു കെട്ടങ്ങു കെട്ടി. ശരീരപരിശോധനയും കഴിഞ്ഞ് (security check) ക്ഷേത്രത്തിലേക്ക് നീങ്ങി. സ്ത്രീകൾക്ക് പ്രത്യേകം ക്യൂ ഉണ്ട്. കോൺ ആകൃതിയിലുള്ള തിരിയിൽ നിന്നുള്ള ധൂമം ഉഴിഞ്ഞു കൊണ്ട് ധാരാളം പേർ ക്ഷേത്രത്തിനു വെളിയിൽ ദേവിയെ ആരാധിക്കുന്നത് കണ്ടു. ലോഹത്തിൽ നിർമ്മിച്ച രണ്ടു സിംഹങ്ങൾ കാവൽ നിൽക്കുന്ന പടികളിലൂടെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ പുരുഷന്മാരും സ്ത്രീകളും തിങ്ങിനിറഞ്ഞിരിക്കുന്നു. കറുത്ത ശിലയിൽ രൂപം കൊടുത്ത 3 കാളീവിഗ്രഹങ്ങൾ കമനീയമായി അലങ്കരിച്ചിരിക്കുന്നു. തൊഴുതവർ ഇരുവശങ്ങളിലെയും വാതിലുകളിലൂടെ പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു. ഞങ്ങളും വലതു വശത്തേക്കിറങ്ങി. അവിടെയും നിരവധി ദേവി ദേവതാ വിഗ്രഹങ്ങൾ കാണാനായി.
പ്രദക്ഷിണം സാദ്ധ്യമാകാത്തതിനാൽ പിൻഭാഗത്തു കൂടി ഞങ്ങൾ നടന്നു. എത്തിച്ചേർന്നത് ഭക്ഷണശാലയിലേക്കാണ്. നിരവധി പേർ സേവാ പ്രവർത്തനം നടത്തിക്കൊണ്ട് സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു. (ഞങ്ങളെ അവിടേക്ക് നയിച്ച വ്യക്തിയും സേവ ചെയ്യുന്നത് കണ്ടു.)
പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നിടത്തു നിന്നും പാത്രങ്ങൾ വാങ്ങി ഞങ്ങൾ ക്യൂ നിന്നു. പൂരിയും, കടലക്കറിയും മഞ്ഞ നിറത്തിലുള്ള റവ കൊണ്ടുള്ള മധുരവും വാങ്ങി. മറ്റൊരു ക്യൂവിൽ ചോറും കറികളും വിതരണം ചെയ്യുന്നത് കണ്ടപ്പോൾ അല്പം ചോറും വാങ്ങിച്ചു. ഞാനും ശ്രീജേഷും ഭക്ഷണം കഴിച്ചിറങ്ങിയപ്പോഴേക്കും മറ്റുള്ളവരും ഭക്ഷണ ശാലയിലെത്തി. മറ്റൊരു ഭാഗത്തെ വാതിലിലൂടെ പുറത്തു കടക്കുമ്പോൾ ഏതാനും വിഗ്രഹങ്ങൾ കണ്ടു. അതിനും വെളിയിൽ ഗണപതിവിഗ്രഹവും ആടിന്റെ ഏതാനും രൂപങ്ങളും കാണുകയുണ്ടായി. ഒരാൾ എല്ലാവരുടെയും കയ്യിൽ ചരടുകെട്ടിക്കൊടുക്കുന്നത് കണ്ടു. ഞാനും കൈ നീട്ടിക്കൊടുത്തു.
താഴേക്കിറങ്ങി മൊബൈലും വാങ്ങി മതിലരികിൽ വിശ്രമിക്കുമ്പോഴേക്കും മറ്റുള്ളവരും എത്തിച്ചേർന്നു.ക്ഷേത്രത്തിന് വെളിയിൽ എത്തിയ ഉടൻ ഒരു ബസ് കിട്ടി. 5 പേർക്ക് 75 രൂപ കൊടുത്ത് ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. (അങ്ങോട്ട് പോകാൻ രണ്ട് ആട്ടോക്കാർക്ക് 500 രൂപയാണ് കൊടുക്കേണ്ടി വന്നത്.)നാളെ (12/07/2023) രാവിലെ ശ്രീനഗറിന് പുറപ്പെടാനായി വാഹനം ഏർപ്പെടുത്തിയിട്ടാണ് ഞങ്ങൾ ക്ഷേത്രത്തിലേക്ക് വന്നത്. ഒരിക്കൽ കൂടി വണ്ടിയുടെ ആളെ വിളിച്ച് യാത്ര ഉറപ്പാക്കി. രാവിലെ മിലിട്ടറി കോൺവോയ് പോകുന്നതിന് പിന്നാലെ പോകാമെന്ന് ഉറപ്പു പറഞ്ഞു.
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
Comments