ദേവ് റാത്തൂരി , ഇന്ത്യക്കാർക്ക് ഈ പേര് അത്ര പരിചയമുള്ളതല്ലെങ്കിലും ചൈനക്കാർ ഏറെ ബഹുമാനത്തോടെ കേൾക്കുന്ന ഒരു പേരാണിത് . ചൈനീസ് ജനത നെഞ്ചിലേറ്റിയ താരം . ഉത്തരാഖണ്ഡിലെ തിഹ്രി ഗർവാൾ ജില്ലയിലെ കെമാരിയ എന്ന ചെറിയ ഗ്രാമത്തിലാണ് 1976-ൽ ദേവ് റാത്തൂരി ജനിച്ചത്. ബ്രൂസ് ലീയുടെയും അദ്ദേഹത്തിന്റെ സിനിമകളുടെയും ആരാധകൻ . ബ്രൂസിലിയെ ആരാധിച്ചതു കൊണ്ട് തന്നെ കരാട്ടെയും പഠിച്ചു. നായകനാകാൻ ചില ഹിന്ദി സിനിമകൾക്കായി ഓഡിഷനും നടത്തിയെങ്കിലും പരാജയപ്പെട്ടു.
2005ൽ ചൈനയിൽ എത്തി. അവിടെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്വന്തമായി റെസ്റ്റോറന്റുകളും ആരംഭിച്ചു. ഒരു ദിവസം അതേ റെസ്റ്റോറന്റിൽ ഒരു സംവിധായകൻ വന്നു. തന്റെ ടിവി പരമ്പരയിൽ ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തു. അത് ദേവ് റാത്തൂരിയുടെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു . ഇന്ന് ചൈനയിലെ അറിയപ്പെടുന്ന സിനിമാ താരമാണ് ദേവ്. അതുമാത്രമല്ല, ഷാൻസി പ്രവിശ്യയിലെ സിയാൻ സിറ്റിയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ കഥ പഠിപ്പിക്കുന്നുമുണ്ട് .ദരിദ്രരിൽ നിന്ന് സമ്പന്നരിലേക്കുള്ള പ്രചോദനാത്മകമായ കഥയായി ഏഴാം ക്ലാസ് പാഠ്യപദ്ധതിയിൽ അദ്ദേഹത്തിന്റെ ജീവിതകഥ ഉൾപ്പെടുത്തിയിട്ടുണ്ട്.
1976ൽ ഉത്തരാഖണ്ഡിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച ദേവിന് 5 സഹോദരങ്ങളുണ്ടായിരുന്നു, കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. 1993 ൽ, പത്താം ക്ലാസ് പാസായ ശേഷം, ജോലി തേടി ദേവ് ന്യൂഡൽഹിയിലെത്തി. ഇവിടെ പണം സമ്പാദിക്കുന്നതിനായി നിരവധി ചെറിയ ജോലികൾ ചെയ്തു. കിട്ടുന്ന പണം കൊണ്ട് വീട്ടുകാരെ സഹായിക്കുമായിരുന്നു. അദ്ദേഹം ബ്രൂസ് ലീയുടെ സിനിമകൾ കാണുകയും സിനിമാ ലോകത്ത് ഭാഗ്യം പരീക്ഷിക്കാൻ മുംബൈയിലെത്തുകയും ചെയ്തു.
1998-ൽ മുംബൈയിലെത്തിയ ശേഷം ദേവ് നിരവധി സിനിമകൾക്കായി ഓഡിഷനുകൾ നടത്തി, പക്ഷേ വിജയിച്ചില്ല. ബി ആർ ചോപ്രയുടെ മഹാഭാരതത്തിൽ ദുര്യോധനനായി അഭിനയിച്ച പുനീത് ഇസ്സാറിനൊപ്പം ഒരു ചിത്രത്തിനായും അദ്ദേഹം ഓഡിഷൻ നടത്തി. എന്നാൽ അതും പരാജയപ്പെട്ടു.2005 ൽ ചൈനയിൽ എത്തിയ ദേവ് അവിടെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തു. ആദ്യ ശമ്പളം 1650 യുവാൻ അതായത് 18,000 രൂപ മാത്രം.
വെയിറ്ററായി ജോലി ചെയ്യുകയും രാത്രിയിൽ ആയോധനകല പരിശീലനം തുടരുകയും ചെയ്തു, അതിനിടയിൽ ചിലർ പറഞ്ഞു, തുടർ പരിശീലനത്തിന് എനിക്ക് ചൈനയിലെ ഷാവോലിൻ ടെമ്പിളിൽ പോകേണ്ടിവരുമെന്ന്, എനിക്ക് ചിലവ് താങ്ങാൻ കഴിയില്ല.- ദേവ് പറയുന്നു., 2011ൽ ആദ്യമായി ഇന്ത്യയിൽ തിരിച്ചെത്തിയ ദേവ് ഋഷികേശ് സ്വദേശിയായ അഞ്ജലിയെ വിവാഹം കഴിച്ചു. 2013-ൽ, ദേവ് ഇന്ത്യൻ സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള റെസ്റ്റോറന്റ് സിയാൻ നഗരത്തിൽ തുറന്നു. തുടക്കത്തിൽ റെഡ് ഫോർട്ട് എന്നായിരുന്ന പേര് അത് പിന്നീട് ആംബർ പാലസ് എന്നാക്കി മാറ്റി.
2017-ൽ ദേവിന് തന്റെ ടിവി പരമ്പരയായ ‘SWAT’ ൽ ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്ത സംവിധായകൻ ദേവിനെ ഈ റെസ്റ്റോറന്റിൽ കണ്ടു. ദേവിന്റെ പുതിയ കരിയർ ഇവിടെ ആരംഭിച്ചു. അതിനുശേഷം 35 ഓളം ചൈനീസ് സിനിമകളിലും ടിവി സീരിയലുകളിലും നിരവധി ഹോളിവുഡ് ചിത്രങ്ങളിലും ദേവ് അഭിനയിച്ചു.
ഇന്ന് ദേവിന് ചൈനയിൽ ആകെ 8 റെസ്റ്റോറന്റുകളുണ്ട്. ‘ചൈനീസ് സിനിമകളിൽ പ്രവർത്തിച്ചതിന് ശേഷമാണ് ഞാൻ ഇവിടെ ജനപ്രിയനായത്. ഇവിടുത്തെ ആളുകളിൽ നിന്ന് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് പോലും ആളുകൾ എന്നെ വളരെയധികം സഹായിച്ചു. അവർ എന്നെ ദത്തെടുത്തു – ദേവ് പറയുന്നു.
ദേവ് ഭാര്യ അഞ്ജലിക്കും രണ്ട് കുട്ടികൾക്കുമൊപ്പം സിയാനിലാണ് താമസിക്കുന്നത്. പക്ഷേ അദ്ദേഹം ഇപ്പോഴും തന്റെ ഗ്രാമത്തെ സ്നേഹിക്കുന്നു. തന്റെ ഗ്രാമത്തിൽ നിന്ന് 150-ലധികം തൊഴിൽരഹിതരെ അദ്ദേഹം ചൈനയിലേക്ക് കൊണ്ടുപോയി അവർക്ക് ജോലി കൊടുത്തു. 70 പേരുള്ള അദ്ദേഹത്തിന്റെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിൽ 40 പേർ ഉത്തരാഖണ്ഡിൽ നിന്നുള്ളവരും ബാക്കിയുള്ളവർ ചൈനക്കാരുമാണ്.
Comments