കണ്ണൂർ: കൊലവിളി പ്രസംഗം നടത്തിയ പി. ജയരാജന് മറുപടിയുമായി യുവമോർച്ച. യുവമോർച്ചയെ വെല്ലുവിളിക്കാൻ തുനിഞ്ഞ ജയരാജൻ സ്വന്തം ഭൂതകാലം ഓർക്കുന്നത് നല്ലതാണെന്ന് യുവമോർച്ച ജില്ല ജന:സെക്രട്ടറി അർജ്ജുൻ മാവിലക്കണ്ടി പറഞ്ഞു. കോടതിയെയും പോലീസിനെയും കാണുമ്പോൾ നെഞ്ച് വേദന അഭിനയിച്ചു ആശുപത്രി തിണ്ണകൾ കയറി ഇറങ്ങുന്നയാളാണ് ജയരാജൻ. ജയരാജൻ വെല്ലുവിളിക്കുമ്പോൾ അത് തനിക്ക് പോന്നവരോട് മതിയെന്നും അർജ്ജുൻ പറഞ്ഞു.
പാർട്ടി ഗ്രാമങ്ങൾ എന്ന് പറഞ്ഞു സിപിഎം ഹുങ്ക് പറഞ്ഞ പല സ്ഥലത്തും ചെങ്കൊടി മാറി കാവിപതാക ഉയർത്താൻ ബിജെപിയ്‌ക്ക് സാധിച്ചു. അതിനാൽ ഷംസീറിനും പിണറായിക്കും മുന്നിൽ വിരൽചൂണ്ടാൻ യുവമോർച്ചയ്‌ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും യുവമോർച്ച ജില്ല ജന:സെക്രട്ടറി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യുവമോർച്ച പ്രവർത്തകരെ മോർച്ചറിയിലേക്ക് അയക്കുമെന്നും കൈകാര്യം ചെയ്യുമെന്നുമായിരുന്നു ജയരാജന്റെ പ്രസംഗത്തിലെ ഭീഷണി. വർഗ്ഗീയ പരാമർശം നടത്തിയ സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു കൊലക്കേസ് പ്രതിയായ ജയരാജന്റെ പരാമർശം. എഎൻ ഷംസീറിന്റെ പ്രസംഗം ഉയർത്തിപ്പിടിച്ച് പ്രശ്‌നം വഷളാക്കാമെന്ന് കരുതേണ്ട. ഒറ്റപ്പെടുത്തിക്കളയാം എന്ന് ബിജെപിക്കാർ കരുതരുത്.ഷംസീറിനെതിരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നുമായിരുന്നു ജയരാജന്റെ പ്രസംഗം.
ഗണപതി ഭഗവാനെ അധിക്ഷേപിച്ച് എഎൻ ഷംസീർ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധം ശക്തമായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായതോടെ വിഷയത്തിൽ ന്യായീകരണാർത്ഥം നടത്തിയ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പി. ജയരാജന്റെ കൊലവിളി പ്രസംഗം.
Comments