ന്യൂഡൽഹി: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ വീഡിയോ പകർത്തിയെ യുവാവിനെ തിരിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ നിഷ്പക്ഷ അന്വേഷണവും വിചാരണയും ഉറപ്പാക്കുമെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. യുവതികളുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്.
ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തിയുള്ള ചർച്ച ഉടൻ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മണിപ്പൂരിൽ ജൂലൈ 18ന് ശേഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്‌കൂളുകളിൽ 82 ശതമാനത്തോളം വിദ്യാർത്ഥികൾ ഹാജർ രേഖപ്പെടുത്തുന്നുണ്ട്. 72 ശതമാനം സർക്കാർ ഉദ്യോഗസ്ഥർ ജോലിയിൽ തിരികെ പ്രവേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നിസംഗത പുലർത്തുകയാണെന്ന പ്രതിപക്ഷ ആരോപണത്തെയും അമിത് ഷാ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ഇത്തരം വാദങ്ങൾ അടിസ്ഥാന രഹിതമാണ്. നിരന്തരമായി കാര്യങ്ങൾ അന്വേഷിക്കുന്നയാളാണ് പ്രധാനമന്ത്രി. പലപ്പോഴും ദിവസത്തിൽ മൂന്ന് പ്രാവശ്യമെങ്കിലും മണിപ്പൂർ വിഷയം സംബന്ധിച്ച് കാര്യങ്ങൾ തിരക്കും. അദ്ദേഹം എവിടെയായിരുന്നാലും അത് മുടക്കിയിട്ടില്ല. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മറ്റേത് പ്രധാനമന്ത്രിമാരേക്കാളും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അമിത് ഷാ പറഞ്ഞു.
മേഖലയിൽ കലാപവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 68% ഇടിവുണ്ടായി. മരണം 82% കുറഞ്ഞു. സുരക്ഷാ സേനകൾക്കിടയിലെ മരണനിരക്ക് 68 ശതമാനവും കുറഞ്ഞിട്ടുണ്ട്. അഫ്‌സ്പാ പ്രദേശം 80% ചുരുങ്ങി. അനേകം വിമത ഗ്രൂപ്പുകളുമായി സമാധാന ഉടമ്പടികളിൽ ഒപ്പുവെച്ചു. തത്ഫലമായി ആയിരക്കണക്കിന് സായുധർ കീഴടങ്ങി. റോഡ് ബ്ലോക്ക് ചെയ്യുക, നിരന്തരം ബന്ദിന് ആഹ്വാനം ചെയ്യുക എന്നതെല്ലാം കഴിഞ്ഞ സർക്കാരുകളുടെ കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് വർഷത്തെ ബിജെപി ഭരണത്തിനിടെ ഇത് ആവർത്തിച്ചിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. വസ്തുതകൾ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള അവസരം പ്രതിപക്ഷം നിഷേധിക്കുന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം പുറത്തുവരാൻ ആഗ്രഹിക്കാത്തതിനാലാണ് പ്രതിപക്ഷം സംസാരിക്കാൻ അനുവദിക്കാത്തത്.
മണിപ്പൂരിൽ വലിയ തോതിലുള്ള അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. മണിപ്പൂരിലെ തന്റെ ത്രിദിന സന്ദർശന വേളയിൽ ഇംഫാൽ, ചുരാചന്ദ്പൂർ, കോങ്പോക്പി എന്നിവിടങ്ങളിൽ 41 പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തിയതായും മന്ത്രി നിത്യാനന്ദ റായ് 22 ദിവസത്തോളം പ്രശ്നബാധിത സ്ഥലത്ത് ക്യാമ്പ് ചെയ്തതായും മന്ത്രി പറഞ്ഞു.
അതേസമയം മണിപ്പൂർ സംഘർഷത്തിനിടെ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ അതിക്രമത്തിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹീനമായ കുറ്റകൃത്യത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നറിയിച്ച കേന്ദ്ര സർക്കാർ കേസ് സിബിഐയ്‌ക്ക് കൈമാറാൻ ശുപാർശ നൽകിയ വിവരവും കോടതിയെ അറിയിച്ചു. മണിപ്പൂരിന്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം സത്യവാങ്മൂലംനൽകിയത്.
Comments