ന്യൂഡൽഹി: 430 എൻഡിഎ എംപിമാർ 11 ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുടിക്കാഴ്ച നടത്തും. ജൂലൈ 31 മുതൽ ആഗസ്റ്റ് 10-വരെയാണ് കൂടിക്കാഴ്ച നടത്തുന്നത്. ഓരോരുത്തരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഭരണ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി ഉന്നത വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗത്തിന്റെ ആദ്യഘട്ടത്തിൽ ഉത്തർപ്രദേശ്, ബുന്ദേൽഖണ്ഡ്, ബ്രജ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള 83 എംപിമാരുടെ രണ്ട് ഗ്രൂപ്പുകളാണ് ജൂലൈ 31-ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ സഞ്ജീവ് ബലിയാൻ, ബിഎൽ വർമ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 96 എംപിമാരുടെ യോഗം ആഗസ്റ്റ് രണ്ടിന് നടക്കും.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ബിഹാർ, ഡൽഹി, ഹിമാചൽപ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 63 എംപിമാരുടെ യോഗം ആഗസ്റ്റ് 3-നും ,രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ 76 എംപിമാരുടെ യോഗം ആഗസ്റ്റ് 8-നും ഗുജറാത്ത്, ദാദ്ര നഗർ ഹവേലി, ദാമൻ, ദിയുയിലെ 35 എംപിമാരുടെ യോഗം ആഗസ്റ്റ് 9-നും നടക്കും.
Comments