ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചൈനയുടെ ഇടപെടൽ സംശയിക്കുന്നതായി മുൻ കരസേന മേധാവി ജനറൽ എംഎം നരവാനെ. അക്രമത്തിന് നേതൃത്വം നൽകുന്ന സംഘങ്ങൾക്ക് ചൈനീസ് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമം.അത് ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും എംഎം നരവാനെ കൂട്ടിച്ചേർത്തു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികൾക്ക് ചൈനയിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. കാലങ്ങളായി ഇത് തുടരുകയാണ്. മണിപ്പൂരിൽ സമാധാനം ആഗ്രഹിക്കാത്തവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചെടിക്കുന്ന മയക്കുമരുന്നുകളുടെ അളവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരികയാണ്. തായ്ലൻഡ്, മ്യാൻമർ, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന പ്രദേശത്ത് കൂടിയാണ് ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തുന്നത്. ഇതിനു പുറമെയും തീവ്രവാദ പ്രവർത്തങ്ങൾക്ക് സഹായം നൽകുന്ന മറ്റു മാർഗങ്ങളുമുണ്ടെന്നും മുൻ സൈനിക മേധാവി വ്യക്തമാക്കി.
Comments