കൊല്ലം: കുളത്തൂപ്പുഴയിൽ പത്താം ക്ലാസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിറ്റ കേസിൽ അന്വേഷണം ഊർജ്ജിതമാക്കാനൊരുങ്ങി പോലീസ്. ഇൻസ്റ്റഗ്രാമിലൂടെ പണം കൊടുത്ത് ദൃശ്യങ്ങൾ വാങ്ങിയവരിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പതിനായിരം രൂപ വരെ കിട്ടിയെന്നാണ് ഒന്നാം പ്രതി പോലീസിന് നൽകിയ മൊഴി. ഇക്കാര്യങ്ങളുടെ യാഥാർത്ഥ്യമറിയാൻ ബാങ്ക് അക്കൗണ്ടും പരിശോധിക്കും.
എത്രപേർക്കാണ് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകിയതെന്ന് സൈബർ പോലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കൊട്ടാരക്കര ജയിലിലേക്കും ഭാര്യ സ്വീറ്റിയെ അട്ടക്കുളങ്ങര ജയിലിലേക്കും മാറ്റി. ആവശ്യക്കാരിൽ നിന്നും മുൻകൂർ പണം വാങ്ങിയതിന് ശേഷം ഇന്‍സ്റ്റഗ്രാം വഴി അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. ദൃശ്യങ്ങൾ നിരവധി പേരാണ് വാങ്ങിയിരിക്കുന്നത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയിരുന്നു. ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തുടർ നടപടിയുണ്ടാകും.
31 വയസുകാരനായ വിഷ്ണു ഈ വർഷം ആദ്യമാണ് പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഇരുവരും സ്വന്തം ദൃശ്യങ്ങൾ പരസ്പരം അയച്ചു നൽകിയായിരുന്നു സൗഹൃദം ആരംഭിച്ചത്. അടുപ്പം തുടരാൻ പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്‌ക്ക് താമസവും ആരംഭിച്ചു. ബി.കോംകാരിയായ ഭാര്യ സ്വീറ്റിയെകൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിർത്ത സ്വീറ്റി പിന്നീട് കൂട്ടുനിന്നു. ഭർത്താവുമൊന്നിച്ചിട്ടുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാർക്കെത്തിച്ചു നൽകി. ഗൂഗിൾ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടം.
ഇൻസ്റ്റാഗ്രാമിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ആദ്യം വിവരം സഹപാഠിയെ ആയിരുന്നു അറിയിച്ചത്. സുഹൃത്ത് അദ്ധ്യാപികയെയും ചൈൽഡ് ലൈനേയും അതുവഴി പോലീസിലും പരാതി നൽകുകയായിരുന്നു. ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയെക്കൊണ്ട് ചിത്രീകരിപ്പിച്ചെന്നാണ് പോലീസിന് ആദ്യം കിട്ടിയ വിവരം. തുടർന്ന്, പെൺകുട്ടിയുടെ മൊഴി എടുത്ത് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞത്.
Comments